Monday, October 10, 2011

ഒരു പ്രവാസിയുടെ കഥ


(2011-സപ്തംബർ ലക്കം മഹിളാചന്ദ്രികയിൽ  പ്രസിദ്ധീകരിച്ചത്)

കാലങ്ങളായി വളരെയധികം ചർച്ചകൾക്കും വാദപ്രതിവാദങ്ങള്‍ക്കും വേദിയൊരുക്കിയ വിഷയമാണെങ്കിലും യുവത്വമെന്ന വസന്തകാലത്തിന്റെ ആസ്വാദനം ഉള്ളിൽ ഒതുക്കി വെച്ച് ജീവിതഭാരം ചുമന്നു സ്വന്തം മണ്ണിനേയും പെണ്ണിനേയും കുടുംബത്തേയും വിട്ട് അന്യദേശത്ത് വിയർപ്പു് ഒഴുക്കുന്ന സഹോദരൻമാർക്കു പങ്ക് വെക്കപ്പെടേണ്ട സുഖ ദു:ഖ സമ്മിശ്ര വികാരങ്ങളെ തീച്ചുളയിലിട്ട് കനലാക്കുന്നതും ക്രമേണ അത് വെറും ചാരമാകുന്നതും നിറകണ്ണുകളോടെ അനുഭവിച്ചു തീർക്കേണ്ടിവരുന്ന ഭാര്യമാർക്ക് വേണ്ടി കാലത്തിന്റെ കുത്തൊഴുക്കിൽ തനിച്ചൊരുകുടുബത്തിലെ കുട്ടികളെ നേർവഴി നടത്താനും പതിയുടെ അഭാവത്തിൽ നല്ലപാതി സദാചാര വിരുദ്ധമായതെന്തെന്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പൗരപ്രമാണിമാരുടെ നോട്ടത്തിന്റെ കനൽ ചൂടേറ്റ് ഉരുകാനും വിധിക്കപ്പെട്ട ഒരു പ്രവാസി ഭാര്യയുടെ അനുഭങ്ങളാണ് ഇവിടെ കുറിക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള അനുഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടത്തിനാണ് ഞാൻ ക്ഷണിക്കുന്നത്.അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ യഥാവിധം കോറിയിടണമെങ്കിൽ എന്റെ ജീവിതപകുതി അതിനുവേണ്ടി മാത്രം മാറ്റിവെക്കേണ്ടിവരാം.

ഒരു ചെറുകിട ചായക്കട മുതലാളിയായിരുന്നു.നമ്മുടെ നായകൻ. മൂന്ന് പെണ്മക്കളും ഒരാൺകുഞ്ഞും ഭാര്യയും അടങ്ങുന്ന കുടുംബം.ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചു അദ്ധ്വാനിച്ചിട്ടും മിച്ചം വെക്കാ‍ൻ ഒന്നുമില്ല.ചങ്ങാതിമാർ പലരും ഹജ്ജ് വിസ സംഘടിപ്പിച്ച് മക്കയിലേക്ക് പോകുന്നുണ്ട്.വളർന്നു വരുന്ന പെൺകുട്ടികളെ ചൂണ്ടി സഹധർമ്മിണി വേവലാതിപ്പെട്ടുകൊണ്ടിരുന്നപ്പോഴും തന്റെ കുടുംബത്തെ, പൊന്നോമനകളായ മക്കളെ വിട്ട് പോകുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ സാധിക്കുന്നില്ല.മിച്ചം വെക്കുന്നത് പോയിട്ട് അന്നന്നത്തെ ചിലവിന്പോലും തന്റെ കച്ചവടത്തിൽനിന്ന് ആവുന്നില്ല എന്ന് കണ്ട നായകൻ തറവാട് സ്വത്തായി കിട്ടിയ മണ്ണിൽ നിന്നും കുറച്ചു വിറ്റു എന്നിട്ടും പരിഹാരമാകാത്ത പ്രാരാബ്ധങ്ങൾക്ക് നടുവിലിരുന്ന് ഒരുഹജ്ജ് വിസയിൽ, തന്റെ മക്കളെ നാട്ടില്‍ വിട്ട് അകലെ പോകാൻ തീരുമാനിമാനിക്കേണ്ടി വന്നു.
പറന്നു പോകുന്നതിന് പകരം 1977ൽ കടൽ കടന്നായിരുന്നു യാത്ര. പറമ്പ് വിറ്റ് കിട്ടിയ കാ‍ശിന്റെ ബാക്കി കപ്പലിന് യാത്രക്കായി പണം കെട്ടി. ഒരാഴ്ചയാത്ര.തന്റെ അഞ്ചാമത്തെ കുഞ്ഞ് ജനിച്ച് അധികനാൾ കഴിയും മുമ്പേ, അലറി കരഞ്ഞ് തന്നെ ചുറ്റിവരിഞ്ഞ മക്കളെ വേർപെടുത്തി യാത്ര പറയാനൊരുങ്ങി..മൂന്ന് പെൺമക്കൾക്ക് ശേഷം പിറന്ന തന്റെ പൊന്നോമന മകൻ മരിച്ചതും ആ കുടുംബത്തിന്റെ തീരാവേദനയാണ്. മൂന്ന് വയസ്സായ മകൻ പെരുന്നാൾ തലേന്ന് തന്റെ പുത്തൻ വസ്ത്രത്തിന്റെ ഗന്ധമാസ്വദിച്ച് കിടന്നതാണ്.ആഘോഷ പുലരിയിൽ ജീവനറ്റ് കിടന്ന മകനെ കണ്ട ഓർമ്മ ആ യാത്രാവേളയിലും അവർ പരസ്പരം പങ്കുവെച്ചു പൊട്ടിക്കരഞ്ഞു..ചങ്ങാതിമാരായ നാലഞ്ചുപേരുകൂടി കൂട്ടിനുണ്ട്.ബസ്സിലാണ് ബേപ്പൂര് വരെ യാത്ര.അവിടന്ന് ഒന്നാം കപ്പലിൽ .മനസ്സിൽ പൂത്തുനിൽക്കുന്ന സ്വപ്നങ്ങൾ വേർപിരിയലിന്റെ വേദനയെ തെല്ല് കുറച്ചു.
യാത്ര പറഞ്ഞ് പിരിഞ്ഞിട്ട് ഒരു മാസം ആകാറായി.ഒരാഴ്ചകൊണ്ട് അവിടെ എത്താം .താമസസ്ഥലം തരപ്പെട്ട് കത്തെഴുതിയാലും ഇവിടെ കിട്ടാൻ പതിനഞ്ചു ദിവസമേ എടുക്കൂ.പ്രസവിവിച്ച് കിടക്കുകയാണങ്കിലും ഭാര്യ ദിവസങ്ങളെ വിരലിലെണ്ണി.നാൽ‌പ്പതു കുളിച്ച് പുറത്തിറങ്ങിയ ഉടനെ രണ്ടാമത്തെ മകളെ കൂട്ടി കൂടെപോയ ചങ്ങാതിമാരുടെ വീടുകളിലെല്ലാം പോയി.സമാനദു:ഖിതരായ കുടുംബാംഗങ്ങളെയാണ് അവിടെ കാണാനായത്.പ്രാർതഥനയിൽ മാത്രം ആശ്വാസം കണ്ടെത്തി.വിവരമന്വേഷിക്കാൻ വരുന്ന അയൽ വാസികൾ പൊടിപ്പും തൊങ്ങലും വെച്ച് മുമ്പ് നടന്നതും നടക്കാത്തതുമായ അപകട വിവരങ്ങൾ പറഞ്ഞ് പരിസരംഭയാനകമാക്കി.പറക്കമുറ്റാത്ത മക്കൾ.പ്രായംചെന്ന് കുട്ടികളേക്കാൾ കുട്ടിത്തം കാണിക്കുന്ന കാണിക്കുന്ന മാതാപിതാക്കൾ.സമാധാനത്തിന്റെ തലോടൽ ഭാര്യയെ തേടി വന്നതേ ഇല്ല.രണ്ടാം കപ്പലിൽ പോയ ചിലരുടെ വിവരം കിട്ടിയിട്ടും ഒന്നാം കപ്പലിൽ പോയവരെപ്പറ്റി ഒരു വാർത്തയുമില്ല.
ഗൾഫിൽ പോഴി ജോലി കിട്ടി പൈസ അയക്കുക്കുവോളം കഴിയാനെന്നും പറഞ്ഞ് നൽകിയ പണം തീർന്നപ്പോൾ പട്ടിണിയുടെ വയറുകാളിച്ച തുടങ്ങി. മൂത്തമകളെ ബന്ധുവായ കച്ചവടക്കാരന്റെ കടയിലേക്ക് അരി വാങ്ങാനായി വിട്ടു.പറ്റെഴുതി പറ്റിക്കാൻ നോക്കണ്ട ഒരു വിവരവുമില്ലാത്ത ഉപ്പയുടെ പേരിൽ കടം നൽകാൻ അരിയില്ലെന്നായിരുന്നു.അയാളുടെ ന്യായം.പ്രാരാബ്ധത്തിന്റെ ചൂടറിയാത്ത മകൾ ഇനി തന്നെ കടയിലേക്ക് വിടരുന്ന് കരഞ്ഞ്പറഞ്ഞു.വരിക്കപ്ലാവിൻമേല്‍ മൂത്തു പാകമായ ചക്ക വിറ്റ് അരി വാങ്ങാനായി അവർ തീരുമാനിച്ചു.അങ്ങിനെ നാളുകൾ തള്ളി നീക്കവേ പ്രതീക്ഷയുടേയും സമാധാനത്തിന്റെയും തിരി തെളിയിച്ച് ഒരു കത്ത് കടൽ കടന്നെത്തി.
തങ്ങൾ സഞ്ചരിച്ച കപ്പൽ വഴിതെറ്റി ചെങ്കടലിലേക്കും ഇരുട്ടുകടലിലേക്കും എത്തിയെന്നും കപ്പിത്താനും മറ്റു കപ്പൽ ജീവനക്കാരുംവരെ ഭയവിഹ്വലരായി തങ്ങൽക്ക് ഇനിഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ദൈവസഹായത്തിനായി എല്ലാവരും പ്രാത്ഥിച്ചോളൂ എന്നും പറഞ്ഞു. ഒന്നും കാണാതെ മനസ്സിലാകാതെ കപ്പലിന്റെ ചാഞ്ചാട്ടത്തിൽ ഉറക്കെ പ്രാർത്ഥിച്ചും അലറിക്കറഞ്ഞും കഴിഞ്ഞ നാളുകളെ കുറിച്ചായിരുന്നു കത്തിലെ വിവരങ്ങൾ.കൊണ്ട് പോയ ഭക്ഷണസാധനങ്ങൾ തീർന്ന് പോയതുമുതൽ പട്ടിണിയായിരുന്നു.കടുത്ത വിശപ്പ് സഹിക്കാനാവാതെ സഹയാത്രികരിൽ പലരും ബോധരഹിതരായി.പതിനെട്ട് നാളുകൾക്ക് ശേഷം തിരകൾക്ക് അനുസരിച്ച് ആടിയുലയുന്ന കപ്പലിലെ ജീവനക്കർ തങ്ങൾ കരയോട് അടുത്തിരിക്കുന്നു എന്ന അറിയിപ്പ് നൽകി.അതു വരെ പ്രതീക്ഷയറ്റു മരണം കാത്തു കഴിഞ്ഞവർക്ക് പുതു ജീവൻ ലഭിച്ച പ്രതീതി. പിന്നിട് താമസ സൌകര്യമായതും ബലദിയ (മുനിസിപ്പാലിറ്റി) പണികിട്ടിയതുമായ വിവരങ്ങൾ തങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് നിറം പകരുന്ന വാക്കുകളായിരുന്നു പിന്നീട്. യാ‍തനകൾ ഏറെ അനുഭവിച്ചെങ്കിലും ഇന്ന് ശാരീരികമായി പൂർണ ആരോഗ്യവാനാണന്നും കഠിനാദ്ധ്വാനം ചെയ്തായാലും കുടുംബസ്ഥിതി മെച്ചപ്പെടുക തന്റെ ലക്‌ഷ്യം എന്നും അദ്ദേഹം എഴുതിയിരുന്നു.
ഒരു പെണ്ണ് കുടുംബം പോറ്റുന്നതുകണ്ട അസൂയാലുക്കൾ കുശുകുശുക്കുന്നത് അവർ കേട്ടില്ലെന്ന് നടിച്ചു.പതിയെ എങ്കിലും ഗൾഫ് പണത്തിന്റെ ഒഴുക്കിൽ ആ കുടുംബത്തിന്റെ ജീവിത രീതിയിൽ മാറ്റംവന്നു. നാലു വർഷത്തെ പ്രവാസജീവിതം നയിച്ച് ലീവിന് വരുന്നതിന് മുമ്പേ രണ്ട് പെൺ മക്കളെ കെട്ടിച്ച് വിട്ടു. വിറ്റു പോയ പറമ്പിന് പകരം കുറച്ച് സ്ഥലം വാങ്ങി.പിന്നീട് മൂന്ന് മാസത്തെ ലീവിന് വന്നു. ടേപ്പ് റെക്കോർഡിൽ നിന്നും ഉയരുന്നശബ്ദത്തിൽ മാപ്പിളപ്പാട്ടും അത്തറിന്റെ സുഗന്ധവും പരന്ന മൂന്ന് മാസങ്ങൾ .കുടുംബ പുരോഗതിയെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് നയിച്ചു,ആഢംബരങ്ങളേറെ ഇല്ലെങ്കിലും നാട്ടാചാരങ്ങളും ചുറ്റുപാടുകളും അദ്ദേഹത്തിന്റെ ഭാര്യ നിവർത്തിച്ചു പോന്നു.ഇതിനിടയിൽ മൂത്ത മകളുടെ ഭർത്താവിന്റെ പെട്ടെന്നുള്ള മരണവും അവരെതളർത്തി.കൈക്കുഞ്ഞുമായി അവൾ വീട്ടിൽ നിൽക്കുമ്പോൾ ഉമ്മയുടെ മനസ്സ് വെന്തു.മകളുടെ രണ്ടാം വിവാഹത്തോടെ ആദ്യ വിവാഹത്തിലുണ്ടായ മകളുടെ ഉത്തരവാദിത്തംകൂടി വലിയുപ്പക്കും വലിയുമ്മക്കുമായി.അക്ഷരാഭ്യാസം കുറഞ്ഞ ആളാണങ്കിലും കത്തുകൾ അദ്ദേഹം മുടങ്ങാതെ എഴുതുമായിരുന്നു.മക്കൾക്കാർക്കും ആ കത്തുകൾ വായിക്കാൻ സാധിച്ചില്ല.എന്നാൽ ഉമ്മ ഒരു വിവരവും ചോർന്നു പോവാതെ ഈ പുതിയ ലിപിയിലുള്ള എഴുത്ത് വായിച്ചു തീർക്കുന്നത് മക്കൾ വിസ്മയത്തോടെയാണ് വീക്ഷിക്കാറ് .
ചെറിയ ഓടിട്ട വീടിന്റെ സ്ഥാനത്ത് മാളിക പൊങ്ങി.എസ്സ് എസ്സ് എ,ൽ സി ക്ക് പഠിക്കുന്ന മകന്റെയും യു പി ക്ലാസിൽ പഠിക്കുന്ന മകളുടെയും ഭാവി സുരക്ഷിതമായാൽ തനിക്ക് സമാധാനിക്കാം എന്നു അദ്ദേഹം കരുതി ആജാനുബാഹുവായ അദ്ദേഹത്തെ അപ്പോഴേക്കും പ്രമേഹം കിഴ്പ്പെടുത്തിയിരുന്നു.ലീവിന് നാട്ടിൽ വന്ന ഉപ്പയുടെ കോലിച്ച രൂപംകണ്ട മക്കൾ വിതുമ്പി.ഇനി തിരികെ പോകരുതേ എന്ന് ഭാര്യ കേണപേക്ഷിച്ചു .വെറുതെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാനുള്ള പ്രായമൊന്നുമായില്ല മത്രമല്ല അതിനു മാത്രമുള്ളസാമ്പത്തിക ഭദ്രതയുമില്ല.മൺചുമരുകളിൽ നിന്നും കൽചുവരുകളിലേക്കും ഓടിട്ട മേൽക്കൂരയിൽ നിന്നും കോൺക്രിറ്റ് മേൽക്കൂരയിലേക്കും മാറിയതു കണ്ട് അദ്ദേഹം ആനന്ദിച്ചു.എല്ലാം ഒരു കരക്കെത്തിച്ച് മകന്റേയും വിവാഹവും കഴിഞ്ഞിട്ടുംവേണം തനിക്ക് വിശ്രമജീവിതം നയിക്കാനും പിടികൂടിയ രോഗത്തിനെതിരെ കാര്യമായിപ്രതിരോധിക്കാനും.ലീവിന് വന്നിട്ട് ഒരു മാസമായിരിക്കും.ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഉണ്ണി മയക്കത്തിലാണ്.പെട്ടെന്ന് ശ്വാസം എടുക്കാൻ സാധിക്കാക്കാത്തൊരു അവസ്ഥ ശക്തമായ നെഞ്ചുവേദന. ഉടനെ ആസ്പത്രിയിൽ എത്തിച്ചു.മെഡിക്കൽ കോളെജിലെത്തിക്കണമെന്നായി ആശുപത്രി അധികൃതർ.പൊയ്പോകുന്ന ജീവൻ തിരികെ പിടിക്കാൻ മനുഷ്യന് സാധ്യമല്ലെന്ന തിരിച്ചറിവിൽ പാതിവഴിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
മരണം നടന്ന് ഏറെ നാളായിട്ടും ഗൾഫുകാരന്റെ കുടൂംബത്തെ സഹായിക്കാൻ ആരും തയ്യാറായില്ല.കുടുംബം അപ്പോഴും നിലയില്ലാകയത്തിൽ നിന്നും കരകയറിയില്ല.ഭാവിയിലേക്ക് ഉറ്റുനോക്കിയ ഉമ്മ കളിയും പാട്ടും തമാശയുമായി നടന്ന മകന് കരീമീശ വരച്ചു കൊടുത്ത് പാസ്പോർട്ടും വിസയും സംഘടിപ്പിച്ചു മറ്റൊരു പ്രവാസിയാക്കി.ഹോട്ടലിലാണ് അവന് ജോലി കിട്ടിയത്.അതുവരെ സ്വന്തം പാത്രം പോലും കഴുകി ശീലമാകാത്ത മകൻ എച്ചിൽ പാത്രങ്ങളുടെ മുന്നിലിരുന്നു് കരഞ്ഞു. ചുറ്റുപാടുകളും ചുമതലകളും ചെറുപ്രായത്തിലേ അവനു പക്വത നല്‍കി .ഇന്ന് അവൻ ആഢംബരമോഹങ്ങൾക്കായി ഒരു രൂപപോലുംചെലവാക്കരുതെന്ന ജീവിത തത്വം പഠിച്ചു……(തുടരും)

Wednesday, May 4, 2011

വിവാഹ കലാശം

 പവിത്രമായ ഒരു ബന്ധത്തിന്റെ നൂലിഴ കൊണ്ട് വ്യത്വസ്ത സാഹചര്യത്തിൽ ജനിച്ചു വളർന്ന രണ്ടു പേരെ ഒരേ മനസ്സോടെ ഇഴുകിചേർന്ന് ജിവിക്കാൻ പ്രാപ്തരാകേണ്ട ചടങ്ങാണല്ലോ  വിവാഹം .പരിശുദ്ധിയോടെ കാണേണ്ട കല്യാണവും അതിനോടനുബന്ധിച്ച നിശ്ചയം, മറ്റു സൽക്കാരചടങ്ങുകളും ഇന്ന് മദ്യ സൽക്കാരത്തിലും ധൂർത്തിലും എത്തിനിൽക്കുന്നു.
                   ധനികനായ ഒരാൾക്ക് തന്റെ സമ്പത്തിന്റെ ആഴം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരു അളവ് കോലായിരിക്കുന്നു വിവാഹം .സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രഗൽഭരായ വ്യക്തികളെ ക്ഷണിച്ച് അവർക്ക് മാത്രമായി ഒരു ദിവസം സാധാരണക്കാർക്കും കുടുംബക്കാർക്കു മായി വേറെ ദിവസങ്ങൾ അങ്ങിനെ വളരെ ലളിതമായി നടത്തേണ്ട സൽക്കാര പരിപാടി മൂന്നും നാലും ദിവസങ്ങളിൽ ഉത്സവ പ്രതീതിയോടെ കൊണ്ടാടിക്കൊണ്ടിരിക്കുന്നു.ആ സമയത്തു് ഒരു പാവപ്പെട്ടവൻ “വിൽക്കപ്പെടുന്ന പെണ്ണിന്റെ കൂടെ കെടുക്കാൻ പറഞ്ഞുറപ്പിച്ച പൊന്നിനും, പണത്തിനും വേണ്ടി നെട്ടോട്ടമോടുകയോ,അതല്ലെങ്കിൽ പുതുതായി വീട്ടിൽ വരുന്ന മരുമകളെ സമ്പന്നർ കൊണ്ടുവരുന്ന ആർഭാടങ്ങൾക്ക് കിടപിടിക്കാൻ സാധിച്ചില്ലങ്കിലും അതിനോടടുത്ത് വരുന്ന മാമൂലുകൾ ചെയ്യാൻ ,സമൂഹത്തിനിടയിൽ മാന്യതാ സർട്ടിഫിക്കറ്റ് നേടാൻ പ്രയത്നിക്കുകയാവും. നാട്ടാചാരങ്ങളായി മാറിയ ഊരാക്കുടുക്കുകൾ വിവാഹ മാമാങ്കത്തിന് മാന്യത കൈവരുത്തുന്ന ഇന്നത്തെ അവസ്ഥ ഖേദകരം തന്നെ.
                                                പാശ്ചാത്യ ജിവിത ശൈലി ഇത്ര കണ്ട് ഇഷ്ടപ്പെടുന്നവരാണോ മലയാളികൾ .?ഇന്ന് നടക്കുന്ന സൽക്കാര ചടങ്ങുകൾ അതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൊഫെ മാതൃകയിലുള്ള ഭക്ഷണം ആഢംബര പ്രേമികൾക്ക് അഭിമാനമാണെങ്കിലും വൃദ്ധരായ നാട്ടു പ്രമാണിമാർക്ക് പാത്രം നീട്ടി ഇരന്നു് വാങ്ങുന്നതിൽ അൽ‌പ്പം ലജ്ജ ഉണ്ടാകാതിരിക്കില്ല.പക്ഷെ തങ്ങളും പരിഷ്കാരികളാണെന്ന് വരുത്തിത്തീർക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിലെ പുരുഷകേസരികളും വനിതാമണികളും അത്യന്തം പരിശ്രമിക്കുന്നതു കാണാം.ആ കാഴ്ച റോഡരികിലെ പെട്ടിക്കടകൾക്കു മുമ്പിലെ ഭക്ഷണരീതിയെ അനുസ്മരിപ്പിക്കുന്നില്ലേ?.
          മത്സ്യവും ,മാംസവും ,മറ്റ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയതിൽ ഗൃഹനാഥന്റെ രോമാഞ്ചം കാണേണ്ടതു തന്നെയാണ്.ഭക്ഷണ മര്യാദ പോലും നോക്കാതെ തങ്ങളിലാവും വിധം ഓരോരുത്തരും അകത്താക്കുന്നു.അതിലധികം ഭക്ഷണം ആർക്കും വേണ്ടാതെ വെറുതെയാക്കുന്നു.വിരുന്നിന്റെ അനുഭവ സാക്ഷ്യങ്ങൾ ജനമദ്ധ്യത്തിൽ ചർച്ച ചെയ്യുന്നതും താൻ സമൂഹത്തിനുമുമ്പിൽ ഒരു പടി കൂടി ഉയർന്നതിലുള്ള സന്തോഷത്തോടെ പിതാവ് നിർവൃതിയിലമരുന്നു.
  ഇതിനൊക്കെ പുറമെ യുവതലമുറ നാട്ടിലൊരു പന്തലൊരുങ്ങിയാൽ മദ്യസൽക്കാരവും ആടിത്തിമിർക്കലുമായി മറ്റൊരു വശത്ത്.പലകല്യാണങ്ങളും ഉത്സവത്തിന്റെ പ്രീതിയാണ്.വിവാഹിതരാകുന്ന വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ ഇതിൽ പങ്കുകാരല്ലെങ്കിലും കളറുകളാൽ വർണാഭമായും പടക്കം പൊട്ടിച്ചും പന്തൽ പൂരപ്പറമ്പാക്കി മാറ്റുന്നു.നിരപരാധികളായ വീട്ടുകാർ സമൂഹത്തിനു മുമ്പിൽ അപവാദം കേൾക്കേണ്ടതായും വരുന്നു.
ഇന്നത്തെ മണവാളനും, മണവാട്ടിക്കും പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പ്രാപ്‌തരാകേണ്ടതോ, പഠിച്ചുവെക്കേണ്ട പാഠങ്ങളോ ആയിരിക്കില്ല മനസ്സിൽ ചിന്തിക്കാനുള്ളത്.ഫേഷ്യലും, ബ്ലീച്ചിംങ്ങും ,ഹെന്നയുമായി വിലമതിക്കാനാകാത്ത വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും വാങ്ങുന്നവരുണ്ട്.ഫോട്ടോഗ്രാഫർക്കു മുമ്പിലെ പെർഫോമൻസ് വരെ റിഹേഴ്സൽ ചെയ്തു നോക്കുന്നവരെ കണ്ടിട്ടുണ്ട്.അവർ ഫോട്ടോയിൽ തന്റെ ചിരി എങ്ങിനെ വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിക്കുന്നു.സന്തോഷവേളകളിൽ നാമറിയാതെ വിടരുന്ന പുഞ്ചിരിക്കുപോലും മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് നേടേണ്ട അവസ്ഥ.സൗന്ദര്യ കാര്യത്തിലും ഇനി എന്തെങ്കിലും ചെയ്തു തീർക്കാനുണ്ടോ എന്ന് വ്യാകുലതപ്പെടുന്ന അവർക്ക് വരാൻ പോകുന്ന ദാമ്പത്യബന്ധത്തിന്റെ മൂഹൂർത്തങ്ങൾ സ്വപ്നം കാണാനോ,തികച്ചും വ്യത്യസ്തമായി അന്തരീക്ഷത്തിൽ ജീവിച്ചപങ്കാളി വരുമ്പോൾ തങ്ങളുടെ ജീവിതരീതിയിൽ വരുന്ന മാറ്റത്തെ കുറിച്ചോ ചിന്തിക്കാൻ താപര്യപ്പെടുന്നില്ല.അതിന് അവർക്ക് സമയവുമില്ല.
                                                ആരും ഒരുക്കാത്ത വ്യത്യസ്ഥമായ കല്യാണ മൊരുക്കിയതിന്റെ സന്തോഷത്തിൽ വീട്ടുകാർ തളർന്നുറങ്ങുമ്പോൾ ഒരു പക്ഷെ തൊട്ടടുത്തവീട്ടിൽ പൊളിഞ്ഞു വീഴാറായ മൺചുവരുകൾക്കുള്ളിൽ പൊട്ടിയ ഓടിന്റെ വിടവിലൂടെ കാണുന്ന നിലാവുള്ള ആകാശക്കീറിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ വിവാഹ പ്രായം കഴിഞ്ഞ പെൺമക്കളുടെ ഭാവിയിലേക്ക് ഉറ്റുനോക്കി ഇറുകെ അടക്കുന്ന കണ്ണുകളിൽ നിരാശ കലർന്ന അവരുടെ മുഖം മാത്രം ദർശിക്കുന്ന മാതാപിതാക്കളുണ്ടാക്കാം. ദരിദ്രമായി ജനിച്ചതിലപ്പുറം വികാര വിചാരങ്ങളുള്ള പെണ്മക്കളെ കഴുകന്റെ കണ്ണുകളിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം ,വിവാഹ കമ്പോളത്തിൽ വില പറഞ്ഞുറപ്പിച്ച മരുമകനെ വാങ്ങാൻ കഴിയാത്തതിലുള്ള വിങ്ങലുകളും സദാ ചുറ്റിലും തിരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ എല്ലാം മറന്നുറങ്ങാൻ എങ്ങനെ പാവം മാതാപിതാക്കൾക്ക് സാധിക്കും.





Sunday, January 16, 2011

അവൾ ചിരിക്കുമ്പോൾ



ഹാസം എന്നാൽ ചിരി.ചിരിയെക്കുറിച്ചു് എന്ത് പറയാൻ അല്ലേ! എന്നാൽ പറയാൻ ഏറെയുണ്ട്.മീനച്ചൂടിൽ വെന്തുരുകുന്ന ഭൂമിക്കുമേൽ സുഖശയ്യയിൽ കാറ്റിനു വേണ്ടി വിയർപ്പിന്റെ ഉപ്പിൽ കുതിർന്ന ഒരു താരാട്ട്പോലും കേൾക്കാതെ താനെ ഉറങ്ങിയ മകളുടെ ചാരത്ത് ചുടുകാറ്റുമായി കറങ്ങുന്ന ഫാനിനെ നോക്കി ചിരിയെന്ന    മായാജാലത്തെക്കുറിച്ച് ചിന്തിക്കുന്നതെന്തിനാണെന്നറിയമോ?.
രത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു! ചുറ്റുപാടുകൾ ഉറക്കത്തിന്റെ അഗാധഗർത്തത്തിൽ പൂണ്ടനേരം. ഇടയ്ക്ക് കാതിൽ അലോസരമായി വണ്ടികളുടെ ഇരമ്പൽ മാത്രം.നിശ്ശബ്ദതയെ കൂട്ടുവിളിച്ച് അനുഭൂതിയുടെ തേരിലേറി ഞാൻ  എഴുത്തുകൊട്ടാരത്തിലേക്ക്
യാത്രയാവുന്നനേരം.ചില സമയങ്ങളിൽ കാതിൽ ഇമ്പമായും മറ്റുചിലപ്പോൾ ചീവിടായും മാറാറുള്ള സെൽഫോൺപോലും സ്വുച്ച് ഓഫ് ചെയ്തു കുമിഞ്ഞുവരുന്ന അക്ഷരമുത്തുകളെ മനോഹരമായ ഒരു മാലയായി കോർക്കാനുള്ള ശ്രമത്തിൽ ചിരിഎന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യാൻ കാര്യം ഇതാണ്. കണ്ണിന് കുളിർമയായി ഇന്ന് ഒരു ചിരി ദർശിക്കുക യുണ്ടായി.മുമ്പ് പലപ്പോഴും അത് എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മനസ്സിൽ പതിഞ്ഞിരുന്നില്ല. അതിരുവിട്ട ആജ്ഞയിൽ അമർഷം തോന്നിയെങ്കിലും പ്രതികരണത്തിനു കഴിയാത്ത തന്റെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും ഇന്ന് ഒരു സൽക്കാരത്തിൽ പങ്കെടുക്കേണ്ടി വന്നു. പൊതുവെ സംസാര പ്രിയയായിട്ടും ഒറ്റക്ക് ഒരിടത്ത് മാറിനിക്കുകയാണ് ചെയ്തത്. എന്തോ ആലോചിച്ചിരിക്കെ ഹ്യദയത്തിൽ തട്ടുംവിധമുള്ള ഒരു മന്ദഹാസത്തോടെയാണ് അവൾ കടന്നുവന്നത്. ഞങ്ങൾ പരസ്പരം കുശലം പറഞ്ഞു. സംസാരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആ ചുണ്ടുകൾ  വിടർന്നു.ഓരോ വാക്കും അവസാനിച്ചത് സമ്രദ്ധമായ    ചിരിയിലാണ്.കൌമാരക്കാരിയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.രണ്ട് കുട്ടികളുടെ അമ്മയാണകക്ഷി.അത്രസുന്ദരിയെന്നുമായിരുന്നില്ല
അവൾ.ചിരിക്കുമ്പോൾ വലിയ പല്ലുകളും റോസ് നിറത്തിലുള്ള മോണയും കാണാം.എങ്ങനെയൊക്കെ ആയിരുന്നാലും ആ ചിരിയിൽ ഒരു പാട് സുഖങ്ങളുണ്ട്. അതു
കണ്ടിരിക്കാൻ തന്നെ എന്ത് രസം. ഇവളുടെ വീട്ടുകാർ ഭാഗ്യവാന്മാരും  ഭാഗ്യവതികളുമാണ്.ഈ മന്ദഹാസം എന്നും ദർശിക്കാമല്ലോ.ഭർത്താവിന് ഈ ചിരി
കണികണ്ടുണരാം.ആളുകൾക്കെങ്ങനെ ഇവളോട് ദേഷ്യപ്പെടാനാവും. കുഞ്ഞുങ്ങളോട് കപടഗൌരവം നടിക്കാൻ പോലും ഇവൾക്ക് അവർ കുസ്യതി കാണിക്കുമ്പോൾ സാധിക്കില്ല.ഇത്ര നിഷ്കളങ്കമായ ചിരി ഈകാലഘട്ടത്തിനിടയ്ക്ക് കണ്ടതായി   എനിക്കോർക്കാൻ കഴിയുന്നില്ല.സ്വാർത്ഥമോ അഹങ്കാരമോ ആ മുഖത്ത് കനച്ചു  കിടക്കുന്നില്ല. ഭർത്ത്യമതിയായിട്ടും അവളുടെ കൺ തടങ്ങളിൽ അടിമത്വത്തിന്റെ കരിവാളിപ്പ് കാണുന്നതേയില്ല.അവളുടെ ചട്ടികൾ പൊട്ടിയതായും കലങ്ങൾ

ചളുങ്ങിയതായും അമ്മികല്ലും ഉരലും തേഞ്ഞതായും കാണപ്പെടുന്നുണ്ടോ എന്തോ? ഒരു
പക്ഷേ, ഇവയോടൊക്കെയാവാം അവൾ അമർഷം പ്രകടിപ്പിക്കുന്നത്.ചിലപ്പോൾ അടിമത്വം സ്വന്തം കടമയായി കാണുന്നതുകൊണ്ട് അവളെ വിഷമിപ്പിക്കുന്നുണ്ടായിരിക്കില്ല.പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടായിരുന്നു. ആ മന്ദസ്മിതത്തിൽ.ചിരിക്കുമ്പോൾ മുത്തു പൊഴിയുക എന്നല്ലാം പറയുന്നത് സത്യമായതു പോലെ.അന്തരിച്ച പ്രശസ്ത എഴുത്തുകാരി കമല സുരയ്യ ചിരുതേയി അമ്മയെ തന്റെ കൂടെ കൂട്ടി വർഷങ്ങളോളം താമസിപ്പിച്ചത് അവരുടെ ചിരിയിൽ ആക്യഷ്ടയായിട്ടാണെന്ന് എവിടെ വായിച്ചതായി ഓർക്കുന്നു.വെറുമൊരു ചിരി ഒരാളുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്തുമോ എന്ന് ഞാൻ സന്ദേഹിക്കാതിരുന്നില്ല.പക്ഷേ,ഇന്ന് എന്റെ ആശങ്കക്ക് പ്രസക്തി ഇല്ലന്ന് മനസ്സിലായി.ഈ ചിരി എനിക്കും സ്വന്തമാക്കാൻ സധിച്ചിരുന്നെങ്കിൽ എന്റെ കൈയിലുള്ള ധനം മുഴുവൻ നൽകാമായിരുന്നു.മറ്റൊന്നിനും വേണ്ടിയല്ല,ദിവസവും ആ ചിരി കാണാൻ . നീറുന്ന എന്റെ ഹ്യദയത്തിൽ തളിർജലം കുടഞ്ഞ് തണുപ്പിക്കാൻ ഈ  ചിരിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അവളുടെ ഭർത്താവിനെ കണ്ടമാത്രയിൽ ആ മോഹം എന്റെ ഉള്ളിൽ പൊലിഞ്ഞു.കാഴ്ചയിൽ അയാളൊരു മുരടൻ പനനീർപൂവ് പോലൊരു പെണ്ണിന് കരിവണ്ട്പോലെരു കാന്തൻ.അയാൾക്ക് ഈ ചിരിയുടെ സൌന്ദര്യം കാണാൻ പോലും സാധിക്കുന്നുണ്ടാകില്ല.ഗൌരവമുള്ളകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അയാൾ അവളോട് പറയുന്നുണ്ടാകാം, എന്തു പറഞ്ഞാലുണ്ടൊരു ഇളിഞ്ഞ് ചിരി!പക്ഷേ, അത് കേട്ടാലും അവൾ ചിരിക്കും. കാരണം അവൾക്ക് ചിരിക്കാതെ ഒരു നിമിഷം പോലും കഴിയാനാവില്ല.അയാൾ എനിക്കവളെ നൽകുമെന്ന് വിചാരിക്കാൻ ന്യായമൊന്നുമില്ല.അല്ലങ്കിലും ആരുകേട്ടാലും ഇതൊക്കെ എന്റെ ഭ്രാന്തൻ ചിന്തകളായേ കരുതൂ. ആരൊക്കെ അന്തൊക്കെ പറഞ്ഞാലും ആ ചിരികണ്ടുറങ്ങാനും ഉണരാനും ഞാൻ വല്ലാതെ കൊതിക്കുന്നു.
ആളും തരവും സന്ദർഭവും നോക്കിയുള്ള പലതരത്തിലുള്ള ചിരിയുണ്ടല്ലോ.കൌതുകള്ളതുകണ്ടാലും കുഞ്ഞുങ്ങൾ ചിരിക്കുന്നതുകാണാം.കുട്ടികളധികവും കിലുക്കാം പെട്ടികളായിരിക്കും.കൌമരത്തിലേക്ക് കാലെടുത്തുവച്ചാൽ നിയത്രണരേഖയ്ക്കപ്പുറം പോയ്ക്കുട ചിരിയുടെ ശബ്ദം എന്നു വിചാരിക്കുന്നവരുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് യുവത്വത്തിൽ ചിരിക്ക് പലമുഖങ്ങളാണ്.സന്ദർഭവും സാഹചര്യവും ചിരിയെ വല്ലാതെ സ്വാധീനിച്ചേക്കാം. വാർദ്ധക്യത്തിന്റെ ഉയർന്നപടികൾ ഊന്നുവടിയുടെ സഹായത്താൽ പ്രയാസപ്പെട്ട് കയറിയാൽ പിന്നെ പലപ്പോഴും ചിരിക്കാൻ തന്നെ മറന്നെന്നുവരാം.എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി മാത്രമായി നാം ചിരിക്കാറുണ്ട്. മനസ്സിലെ കാപട്യം പ്രകടമാകാതിരിക്കാൻ റെഡിമെയ്ഡ് ചിരി ഒട്ടിച്ചുവെക്കുന്നവരുമുണ്ട്.
ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം.ഒരു അമ്മ കുഞ്ഞിന്റെ ചിരി നിർവ്യതി നൽകും.അവരവരുടെ സൌകര്യത്തിനനുസരിച്ച് ന്യായങ്ങൾ അന്യായങ്ങളായും അന്യായങ്ങൾ ന്യായങ്ങളായും.അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോൾ നമ്മിൽ സ്വതസിദ്ധമായ ചിരി വിടരില്ല.ബന്ധനം നാവിനെ തടയും. ആ ചിരിയിലൂടെ നമ്മുക്ക്  എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയും.
ഒരിക്കൽക്കൂടി നമ്മുക്ക് അവളിലേക്ക് വരാം.അവൾ എന്റെ ആരുമല്ലാതിരുന്നിട്ടും അവളുടെ മന്ദഹാസം മനസ്സിലെ കാർമേഘങ്ങളലിയിച്ചു കളഞ്ഞു.. ഒരു മിച്ച് ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു ഞങ്ങൾ അവൾ കഴിച്ചുതീരാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാൻ വീണ്ടും അവളുടെ പാത്രത്തിൽ വിളമ്പി. ചിരിച്ചുകൊണ്ട്  വേണ്ട എന്ന് പറഞ്ഞ അവളോട് ഞാൻ പറഞ്ഞു. എന്റെ മനസ്സിന് നിന്റെ ചിരിയേകിയ കുളിർമ്മയ്ക്ക് നന്ദി സൂചകമായിട്ടാണ് ഇത് .നീഎനിക്ക് വേണ്ടി ഇത് കഴിക്കണം.അപ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.ഭക്ഷണശേഷം നിറഞ്ഞ മനസ്സോടെ ഞങ്ങൾ പിരിഞ്ഞു.
ഒരു ചിരി ,വലിയ അദ്ധ്വാനമൊന്നും വേണ്ട. അത്  ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല നമ്മുടെയും മറ്റുള്ളവരുടെയും മനസ്സിന് ആഹ്ലാദം നൽകുകയും ചെയ്യും. ഉള്ളിലെ സംഘർഷം കുറക്കാനും അത് വഴിവെക്കും. എന്താ നമുക്ക് മനസ്സ് തുറന്നൊന്നു ചിരിച്ചു കൂടെ…..