Sunday, April 26, 2015

സ്നേഹം കൊതിച്ചു സഹനം വിധിച്ചു



      പത്തുകൊല്ലത്തേ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്നു അപ്രതീക്ഷിതമായി അവൾ പറഞ്ഞപ്പോൾ മറ്റെല്ലാവരേയും പോലെ ഞാനും ഒന്നു  നടുങ്ങി.നിക്കാഹെന്ന കാമ്പുള്ളൊരു ഉറപ്പിൻ പുറത്തു അപരിചിതമായ രണ്ടുപേർ മനസ്സും ശരീരവും  ഒന്നാകലെന്ന പവിത്രബന്ധത്തിന്റെ നൂലിഴ പൊട്ടിച്ചെടുക്കാൻ മാത്രമുള്ള കാരണമെന്തെന്നു ഞാനും വേവലാതിപ്പെട്ടു.
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നറിയാമെങ്കിലും,  ഒരു തുറന്നു പറച്ചിലിനിടയിൽ  നുള്ളു നുറുങ്ങു ഉപദേശങ്ങളോ ദീനിന്റെ മഹത്തായ ചിന്താശകലങ്ങളോ പങ്കുവെച്ചു അവളുടെ മനസ്സു മാറ്റിയെടുക്കാമെന്ന വിചാരത്തിൽ ആ വരണ്ട  ചിന്തയിലൊന്നു ചികഞ്ഞു നോക്കിയപ്പോൾ  അവൾ പറഞ്ഞ മറുപടി എന്നെ  അത്ഭുതപ്പെടുത്തി; ഒപ്പം ആശങ്കയും.

       പത്തു കൊല്ലമെന്ന നീണ്ട കാലം അവൾ അഭിനയിക്കുകയായിരുന്നുവത്രേ.മികച്ച അഭിനയത്തിനിടയിൽ പിറന്ന കുഞ്ഞിനു ഇന്നു അഞ്ചു വയസ്സ്. ഉമ്മയുടെ ഭാവി ജീവിതം കുടുംബക്കാർ ചർച്ചചെയ്യുമ്പോൾ ആ കുഞ്ഞിളം പൈതല്‍  തന്റെ ഭാവിയുടെ അനിശ്ചിതത്ത്വത്തേ കുറിച്ചു തെല്ലും വേവലാതിയില്ലാതെ കൂട്ടുകാരോറ്റൊപ്പം കളിക്കുകയായിരുന്നു. 
എങ്കിലും അവളുടെ മുഖത്തു കുട്ടിത്ത്വത്തിന്റെ പ്രസരിപ്പു കാണാത്തതു ഒരു പക്ഷേ ഉമ്മയുടെ കണ്ണീരുണങ്ങിയ കവിൾതടം കണ്ടു ഉറങ്ങി ശീലിച്ചതു കൊണ്ടാണോ എന്തോ.

         തരക്കേടില്ലാത്ത മാർക്കു  വാങ്ങി അവൾ പ്ലസ്‌ ടു  പാസായെങ്കിലും വാപ്പയില്ലാത്ത കുട്ടിയെ വേഗം വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാർ ക്കു താൽപര്യം. കൂലിപണിക്കാരായ ജ്യേഷ്ടൻ മാർ മാത്രം വിചാരിച്ചാൽ വിവാഹകമ്പോളത്തിലെ ഭാരിച്ച തുക കൊടുത്തു  ഒരു വരനെ വിലക്കുവാങ്ങാൻ സാധിക്കാതിരുന്നതു കൊണ്ട്‌ കുടുംബവും നാട്ടുകാരും സഹായിച്ചു വിവാഹം മംഗളമായി നടത്തി.
സാമാന്യം സുന്ദരിയായിരുന്ന അവൾക്ക്‌ വിധിച്ച ഭർത്താവ്‌ ഒട്ടും അനുയോജ്യനായിരുന്നില്ല.അതുവരെ  അവൾ  ബഹുമുഖ പ്രതിഭയായിരുന്ന കൗമാരക്കാരിയായിരുന്നെങ്കിൽ വിവാഹം ശേഷം ഭാര്യ എന്ന  ഉപകരണം മാത്രമായി മാറുകയായിരുന്നു. ഭർത്താവിന്റെ  ചിട്ടവട്ടങ്ങളും വൃദ്ധ മാതാവിന്റെ പരിചരണവും വീട്ടു ചുമതലകളും ഭംഗിയായി നിറവേറ്റപ്പെടുമ്പോഴും തന്റെ ഉള്ളിൽ അടിച്ചമർത്തിയിട്ട കഴിവുകളെ അവൾ നഷ്ടബോധത്തോടെ ഓർക്കുമായിരുന്നു. എങ്കിലും വിധവയായ  ഉമ്മയുടെ സമാധാനത്തിനു  വേണ്ടിയും തന്റെ ദാമ്പത്യ ബന്ധത്തിന്റെ നില നിൽപ്പിനു വേണ്ടിയും ഭർത്ത്യവീട്ടുകാർ വലിക്കുന്ന  ചിരടുകൾക്കൊത്താടുന്ന വെറുമൊരു പാവയായി മാറി. 

          ഒരു വ്യക്തിയുടെ വ്യക്തിത്വങ്ങൾ പോലും തച്ചു തകർത്തു മുന്നേറുമ്പോഴും ഭാര്യയുടെ ഇഷ്ടവും അനിഷ്ടവും അറിഞ്ഞു പ്രവർത്തിക്കാനോ  അവകാശങ്ങളോ ആവശ്യങ്ങളോ പോലും നിവർത്തിക്കപ്പെടാനോ ആ ഭർത്താവുദ്ധ്യോഗസ്ഥൻ തയ്യാറായിരുന്നില്ല.കടുത്ത നിയമങ്ങളും  കൽപ്പനകളും അടിച്ചേൽപ്പിക്കാൻ ഒട്ടും പിശുക്ക്കാണിച്ചതുമില്ല. പ്രവാസിയായ അയാൾ ഇടക്കു വിളിക്കുന്ന ഫോൺകോളിൽ  പ്രണയാർദ്രമായ ഒരു നനുത്ത   വാക്കുപോലും പറഞ്ഞില്ല. 
കാത്തിരിപ്പിന്റെ വിങ്ങലോ പ്രിയതമന്റെ അഭാവമോ അവളെ അലട്ടിയില്ല .ദീർഘകാല വിദേശവാസത്തിനു ശേഷം കുറഞ്ഞ ലീവിനു നാട്ടിൽ വരുന്ന ആ ദമ്പതികളിൽ പുനർ സമാഗമത്തിന്റെ ശോണിമ പരന്നതേയില്ല.പ്രണയം പൂക്കാത്ത  സ്നേഹം കായ്ക്കാത്ത ഒരു പാഴ്മര തണലിൽ അവൾ വികാര  വിചാരങ്ങളില്ലാതെ വെറുതേ തലചായ്ക്കുക മാത്രം ചെയ്തു. 
ഇടക്കെപ്പാഴോ കടുത്ത അസഹ്യത സഹിക്കാനാകാതെ സ്വന്തം വീട്ടിൽ  മടങ്ങിവന്നെങ്കിലും വീട്ടിലെ സാമ്പത്തിക വിഷമതകൾ നേർക്കാഴ്ചയായി കണ്മുന്നിൽ തെളിഞ്ഞപ്പോൾ ഒരു വഴിയോര സത്രമായി കണ്ട്‌ ഭർതൃ വീട്ടിലേക്കു തന്നെ മടങ്ങി.ബന്ധുക്കളേ പോലും അറിയിക്കാതെ.ഇപ്പോൾ പഴകിയ വർഷക്കണക്കുകൾ പറഞ്ഞു മറ്റുള്ളവർ അവളെ കുത്തി നോവിക്കുമ്പോഴും മടങ്ങിവരവിൽ അവൾ സംതൃപ്തയാണു. തനിക്കു ഒരു വ്യക്തിയായി സ്വയം നിലനിൽക്കാനെങ്കിലുമാകുമല്ലോ എന്ന സന്തോഷം.

     കാരണവന്മാരുടെ മദ്ധ്യസ്ഥം പറച്ചിലിൽ  അവൾ കുറ്റക്കാരിയാണു.അയാളെ വേണ്ടെന്നുവെക്കാൻ മാത്രം എന്തു തെറ്റാണുള്ളതു.കള്ളില്ല കഞ്ചാവില്ല, മറ്റുദൂഷ്യങ്ങളൊന്നുമില്ല.അവൾക്കും കുഞ്ഞിനും ചിലവിനു കൊടുക്കുന്നുണ്ട്‌. മാന്യമായ പാർപ്പിയടമുണ്ട്‌.ഇതിൽ കൂടുതൽ എന്തു വേണം ഒരു പെണ്ണിന്. ഒരു പെണ്ണിനു വേണ്ടതു മറ്റെന്തൊക്കെയാണെന്നു പറയാൻ അവൾക്കു നാവു പൊങ്ങായ്കയല്ല.സമൂഹത്തിനു മുമ്പിൽ  തന്റേടിയെന്ന പേരു കിട്ടുമെന്ന പേടിയുമല്ല.  പക്ഷേ ഭൂമിയോളം ക്ഷമിക്കുക എന്നത്‌ പെണ്ണിനു പുതുമയുള്ളതല്ലല്ലോ.  

              സ്വന്തം ഭർത്താവിന്റെ അവകാശങ്ങളത്രയും നിവർത്തിച്ചു കൊടുക്കുന്നതോടൊപ്പം അവൾ ആഗ്രഹിക്കുന്ന   ചില കാര്യങ്ങൾ കൂടിയുണ്ട്‌. പ്രണയം, സ്നേഹം, ശ്രദ്ധ, പരിഗണന, അഭിനന്ദനം ഒരളവിൽ ഇതെല്ലാം കൊതി ക്കു ന്നു മിക്ക സ്ത്രീ മനസ്സും. വെച്ചു വിളമ്പാനും വീട്ടുത്തരവാദിത്ത്വങ്ങൾക്കും, തന്റെ ആവിശ്യ നിവ്വഹണത്തിനും മാത്രമായുള്ള   നിർജ്ജീവമനസ്സുള്ള ഒരു യന്ത്രമനുഷ്യനായി പെണ്ണിനെ കാണാതെ  അൽപ്പം പ്രത്യക്ഷമായ സ്നേഹം പ്രകടമാക്കിയിരുന്നെങ്കിൽ   അവൾക്കു ഇന്നു വിവാഹമോചനത്തിന്റെ പടി വാതിലിൽ ഒരു അഞ്ചുവയസ്സുകാരിയുടെ വിരൽ പിടിച്ചു നിൽക്കേണ്ടി വരുമായിരുന്നില്ല.  
സ്നേഹ സല്ലാപങ്ങളില്ലാത്ത അയാളുടെ ആവിശ്യ നിർവ്വഹണത്തിനു അവൾ എതിർപ്പു കാണിക്കാനാകാത്ത മരത്തടി മാത്രമാകുമായിരുന്നത്രേ.തന്റെ ആനന്ദലബ്ദിക്കു ശേഷം ഒന്നു ചേർത്തു പിടിക്കുക കൂടി ചെയ്യാതെ തിരിഞ്ഞു കിടക്കുന്ന ഭർത്താവിന്റെ പ്രവർത്തിയിൽ നിശബ്ദമായി കണ്ണുനീർപ്പൊഴിക്കാൻ മാത്രമേ അവൾക്കു സാധിച്ചൊള്ളൂ.

         ദമ്പതികൾ അനുവർത്തിക്കേണ്ട മഹത്തായ തത്ത്വചിന്തകൾ പഠിപ്പിച്ചു തന്ന മത ബോധം കാറ്റിൽപറത്തി തങ്ങളുടെ അടിമകളായി മാത്രം ഭാര്യ യെ കാണാൻ സാധിക്കുന്ന സമൂഹം ഈ ആധുനിക കാലത്തും വിരളമല്ല എന്നത്‌ ദൗർഭാഗ്യകരം തന്നെയാണ്.   സ്വയം തിരുത്തേണ്ട തെറ്റുകൾ  സമ്മതിച്ചു തരാത്തിടത്തോളം കാലം മാറ്റം വരാത്ത വികല കാഴ്ചപ്പാടുകളായി എന്നും നിലനിൽക്കുക തന്നെ ചെയ്യും 

Monday, October 10, 2011

ഒരു പ്രവാസിയുടെ കഥ


(2011-സപ്തംബർ ലക്കം മഹിളാചന്ദ്രികയിൽ  പ്രസിദ്ധീകരിച്ചത്)

കാലങ്ങളായി വളരെയധികം ചർച്ചകൾക്കും വാദപ്രതിവാദങ്ങള്‍ക്കും വേദിയൊരുക്കിയ വിഷയമാണെങ്കിലും യുവത്വമെന്ന വസന്തകാലത്തിന്റെ ആസ്വാദനം ഉള്ളിൽ ഒതുക്കി വെച്ച് ജീവിതഭാരം ചുമന്നു സ്വന്തം മണ്ണിനേയും പെണ്ണിനേയും കുടുംബത്തേയും വിട്ട് അന്യദേശത്ത് വിയർപ്പു് ഒഴുക്കുന്ന സഹോദരൻമാർക്കു പങ്ക് വെക്കപ്പെടേണ്ട സുഖ ദു:ഖ സമ്മിശ്ര വികാരങ്ങളെ തീച്ചുളയിലിട്ട് കനലാക്കുന്നതും ക്രമേണ അത് വെറും ചാരമാകുന്നതും നിറകണ്ണുകളോടെ അനുഭവിച്ചു തീർക്കേണ്ടിവരുന്ന ഭാര്യമാർക്ക് വേണ്ടി കാലത്തിന്റെ കുത്തൊഴുക്കിൽ തനിച്ചൊരുകുടുബത്തിലെ കുട്ടികളെ നേർവഴി നടത്താനും പതിയുടെ അഭാവത്തിൽ നല്ലപാതി സദാചാര വിരുദ്ധമായതെന്തെന്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പൗരപ്രമാണിമാരുടെ നോട്ടത്തിന്റെ കനൽ ചൂടേറ്റ് ഉരുകാനും വിധിക്കപ്പെട്ട ഒരു പ്രവാസി ഭാര്യയുടെ അനുഭങ്ങളാണ് ഇവിടെ കുറിക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള അനുഭവങ്ങളിലേക്കുള്ള ഒരു എത്തിനോട്ടത്തിനാണ് ഞാൻ ക്ഷണിക്കുന്നത്.അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ യഥാവിധം കോറിയിടണമെങ്കിൽ എന്റെ ജീവിതപകുതി അതിനുവേണ്ടി മാത്രം മാറ്റിവെക്കേണ്ടിവരാം.

ഒരു ചെറുകിട ചായക്കട മുതലാളിയായിരുന്നു.നമ്മുടെ നായകൻ. മൂന്ന് പെണ്മക്കളും ഒരാൺകുഞ്ഞും ഭാര്യയും അടങ്ങുന്ന കുടുംബം.ഉമ്മയും ഉപ്പയും മക്കളും ഒന്നിച്ചു അദ്ധ്വാനിച്ചിട്ടും മിച്ചം വെക്കാ‍ൻ ഒന്നുമില്ല.ചങ്ങാതിമാർ പലരും ഹജ്ജ് വിസ സംഘടിപ്പിച്ച് മക്കയിലേക്ക് പോകുന്നുണ്ട്.വളർന്നു വരുന്ന പെൺകുട്ടികളെ ചൂണ്ടി സഹധർമ്മിണി വേവലാതിപ്പെട്ടുകൊണ്ടിരുന്നപ്പോഴും തന്റെ കുടുംബത്തെ, പൊന്നോമനകളായ മക്കളെ വിട്ട് പോകുക എന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ സാധിക്കുന്നില്ല.മിച്ചം വെക്കുന്നത് പോയിട്ട് അന്നന്നത്തെ ചിലവിന്പോലും തന്റെ കച്ചവടത്തിൽനിന്ന് ആവുന്നില്ല എന്ന് കണ്ട നായകൻ തറവാട് സ്വത്തായി കിട്ടിയ മണ്ണിൽ നിന്നും കുറച്ചു വിറ്റു എന്നിട്ടും പരിഹാരമാകാത്ത പ്രാരാബ്ധങ്ങൾക്ക് നടുവിലിരുന്ന് ഒരുഹജ്ജ് വിസയിൽ, തന്റെ മക്കളെ നാട്ടില്‍ വിട്ട് അകലെ പോകാൻ തീരുമാനിമാനിക്കേണ്ടി വന്നു.
പറന്നു പോകുന്നതിന് പകരം 1977ൽ കടൽ കടന്നായിരുന്നു യാത്ര. പറമ്പ് വിറ്റ് കിട്ടിയ കാ‍ശിന്റെ ബാക്കി കപ്പലിന് യാത്രക്കായി പണം കെട്ടി. ഒരാഴ്ചയാത്ര.തന്റെ അഞ്ചാമത്തെ കുഞ്ഞ് ജനിച്ച് അധികനാൾ കഴിയും മുമ്പേ, അലറി കരഞ്ഞ് തന്നെ ചുറ്റിവരിഞ്ഞ മക്കളെ വേർപെടുത്തി യാത്ര പറയാനൊരുങ്ങി..മൂന്ന് പെൺമക്കൾക്ക് ശേഷം പിറന്ന തന്റെ പൊന്നോമന മകൻ മരിച്ചതും ആ കുടുംബത്തിന്റെ തീരാവേദനയാണ്. മൂന്ന് വയസ്സായ മകൻ പെരുന്നാൾ തലേന്ന് തന്റെ പുത്തൻ വസ്ത്രത്തിന്റെ ഗന്ധമാസ്വദിച്ച് കിടന്നതാണ്.ആഘോഷ പുലരിയിൽ ജീവനറ്റ് കിടന്ന മകനെ കണ്ട ഓർമ്മ ആ യാത്രാവേളയിലും അവർ പരസ്പരം പങ്കുവെച്ചു പൊട്ടിക്കരഞ്ഞു..ചങ്ങാതിമാരായ നാലഞ്ചുപേരുകൂടി കൂട്ടിനുണ്ട്.ബസ്സിലാണ് ബേപ്പൂര് വരെ യാത്ര.അവിടന്ന് ഒന്നാം കപ്പലിൽ .മനസ്സിൽ പൂത്തുനിൽക്കുന്ന സ്വപ്നങ്ങൾ വേർപിരിയലിന്റെ വേദനയെ തെല്ല് കുറച്ചു.
യാത്ര പറഞ്ഞ് പിരിഞ്ഞിട്ട് ഒരു മാസം ആകാറായി.ഒരാഴ്ചകൊണ്ട് അവിടെ എത്താം .താമസസ്ഥലം തരപ്പെട്ട് കത്തെഴുതിയാലും ഇവിടെ കിട്ടാൻ പതിനഞ്ചു ദിവസമേ എടുക്കൂ.പ്രസവിവിച്ച് കിടക്കുകയാണങ്കിലും ഭാര്യ ദിവസങ്ങളെ വിരലിലെണ്ണി.നാൽ‌പ്പതു കുളിച്ച് പുറത്തിറങ്ങിയ ഉടനെ രണ്ടാമത്തെ മകളെ കൂട്ടി കൂടെപോയ ചങ്ങാതിമാരുടെ വീടുകളിലെല്ലാം പോയി.സമാനദു:ഖിതരായ കുടുംബാംഗങ്ങളെയാണ് അവിടെ കാണാനായത്.പ്രാർതഥനയിൽ മാത്രം ആശ്വാസം കണ്ടെത്തി.വിവരമന്വേഷിക്കാൻ വരുന്ന അയൽ വാസികൾ പൊടിപ്പും തൊങ്ങലും വെച്ച് മുമ്പ് നടന്നതും നടക്കാത്തതുമായ അപകട വിവരങ്ങൾ പറഞ്ഞ് പരിസരംഭയാനകമാക്കി.പറക്കമുറ്റാത്ത മക്കൾ.പ്രായംചെന്ന് കുട്ടികളേക്കാൾ കുട്ടിത്തം കാണിക്കുന്ന കാണിക്കുന്ന മാതാപിതാക്കൾ.സമാധാനത്തിന്റെ തലോടൽ ഭാര്യയെ തേടി വന്നതേ ഇല്ല.രണ്ടാം കപ്പലിൽ പോയ ചിലരുടെ വിവരം കിട്ടിയിട്ടും ഒന്നാം കപ്പലിൽ പോയവരെപ്പറ്റി ഒരു വാർത്തയുമില്ല.
ഗൾഫിൽ പോഴി ജോലി കിട്ടി പൈസ അയക്കുക്കുവോളം കഴിയാനെന്നും പറഞ്ഞ് നൽകിയ പണം തീർന്നപ്പോൾ പട്ടിണിയുടെ വയറുകാളിച്ച തുടങ്ങി. മൂത്തമകളെ ബന്ധുവായ കച്ചവടക്കാരന്റെ കടയിലേക്ക് അരി വാങ്ങാനായി വിട്ടു.പറ്റെഴുതി പറ്റിക്കാൻ നോക്കണ്ട ഒരു വിവരവുമില്ലാത്ത ഉപ്പയുടെ പേരിൽ കടം നൽകാൻ അരിയില്ലെന്നായിരുന്നു.അയാളുടെ ന്യായം.പ്രാരാബ്ധത്തിന്റെ ചൂടറിയാത്ത മകൾ ഇനി തന്നെ കടയിലേക്ക് വിടരുന്ന് കരഞ്ഞ്പറഞ്ഞു.വരിക്കപ്ലാവിൻമേല്‍ മൂത്തു പാകമായ ചക്ക വിറ്റ് അരി വാങ്ങാനായി അവർ തീരുമാനിച്ചു.അങ്ങിനെ നാളുകൾ തള്ളി നീക്കവേ പ്രതീക്ഷയുടേയും സമാധാനത്തിന്റെയും തിരി തെളിയിച്ച് ഒരു കത്ത് കടൽ കടന്നെത്തി.
തങ്ങൾ സഞ്ചരിച്ച കപ്പൽ വഴിതെറ്റി ചെങ്കടലിലേക്കും ഇരുട്ടുകടലിലേക്കും എത്തിയെന്നും കപ്പിത്താനും മറ്റു കപ്പൽ ജീവനക്കാരുംവരെ ഭയവിഹ്വലരായി തങ്ങൽക്ക് ഇനിഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ദൈവസഹായത്തിനായി എല്ലാവരും പ്രാത്ഥിച്ചോളൂ എന്നും പറഞ്ഞു. ഒന്നും കാണാതെ മനസ്സിലാകാതെ കപ്പലിന്റെ ചാഞ്ചാട്ടത്തിൽ ഉറക്കെ പ്രാർത്ഥിച്ചും അലറിക്കറഞ്ഞും കഴിഞ്ഞ നാളുകളെ കുറിച്ചായിരുന്നു കത്തിലെ വിവരങ്ങൾ.കൊണ്ട് പോയ ഭക്ഷണസാധനങ്ങൾ തീർന്ന് പോയതുമുതൽ പട്ടിണിയായിരുന്നു.കടുത്ത വിശപ്പ് സഹിക്കാനാവാതെ സഹയാത്രികരിൽ പലരും ബോധരഹിതരായി.പതിനെട്ട് നാളുകൾക്ക് ശേഷം തിരകൾക്ക് അനുസരിച്ച് ആടിയുലയുന്ന കപ്പലിലെ ജീവനക്കർ തങ്ങൾ കരയോട് അടുത്തിരിക്കുന്നു എന്ന അറിയിപ്പ് നൽകി.അതു വരെ പ്രതീക്ഷയറ്റു മരണം കാത്തു കഴിഞ്ഞവർക്ക് പുതു ജീവൻ ലഭിച്ച പ്രതീതി. പിന്നിട് താമസ സൌകര്യമായതും ബലദിയ (മുനിസിപ്പാലിറ്റി) പണികിട്ടിയതുമായ വിവരങ്ങൾ തങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്ക് നിറം പകരുന്ന വാക്കുകളായിരുന്നു പിന്നീട്. യാ‍തനകൾ ഏറെ അനുഭവിച്ചെങ്കിലും ഇന്ന് ശാരീരികമായി പൂർണ ആരോഗ്യവാനാണന്നും കഠിനാദ്ധ്വാനം ചെയ്തായാലും കുടുംബസ്ഥിതി മെച്ചപ്പെടുക തന്റെ ലക്‌ഷ്യം എന്നും അദ്ദേഹം എഴുതിയിരുന്നു.
ഒരു പെണ്ണ് കുടുംബം പോറ്റുന്നതുകണ്ട അസൂയാലുക്കൾ കുശുകുശുക്കുന്നത് അവർ കേട്ടില്ലെന്ന് നടിച്ചു.പതിയെ എങ്കിലും ഗൾഫ് പണത്തിന്റെ ഒഴുക്കിൽ ആ കുടുംബത്തിന്റെ ജീവിത രീതിയിൽ മാറ്റംവന്നു. നാലു വർഷത്തെ പ്രവാസജീവിതം നയിച്ച് ലീവിന് വരുന്നതിന് മുമ്പേ രണ്ട് പെൺ മക്കളെ കെട്ടിച്ച് വിട്ടു. വിറ്റു പോയ പറമ്പിന് പകരം കുറച്ച് സ്ഥലം വാങ്ങി.പിന്നീട് മൂന്ന് മാസത്തെ ലീവിന് വന്നു. ടേപ്പ് റെക്കോർഡിൽ നിന്നും ഉയരുന്നശബ്ദത്തിൽ മാപ്പിളപ്പാട്ടും അത്തറിന്റെ സുഗന്ധവും പരന്ന മൂന്ന് മാസങ്ങൾ .കുടുംബ പുരോഗതിയെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക് നയിച്ചു,ആഢംബരങ്ങളേറെ ഇല്ലെങ്കിലും നാട്ടാചാരങ്ങളും ചുറ്റുപാടുകളും അദ്ദേഹത്തിന്റെ ഭാര്യ നിവർത്തിച്ചു പോന്നു.ഇതിനിടയിൽ മൂത്ത മകളുടെ ഭർത്താവിന്റെ പെട്ടെന്നുള്ള മരണവും അവരെതളർത്തി.കൈക്കുഞ്ഞുമായി അവൾ വീട്ടിൽ നിൽക്കുമ്പോൾ ഉമ്മയുടെ മനസ്സ് വെന്തു.മകളുടെ രണ്ടാം വിവാഹത്തോടെ ആദ്യ വിവാഹത്തിലുണ്ടായ മകളുടെ ഉത്തരവാദിത്തംകൂടി വലിയുപ്പക്കും വലിയുമ്മക്കുമായി.അക്ഷരാഭ്യാസം കുറഞ്ഞ ആളാണങ്കിലും കത്തുകൾ അദ്ദേഹം മുടങ്ങാതെ എഴുതുമായിരുന്നു.മക്കൾക്കാർക്കും ആ കത്തുകൾ വായിക്കാൻ സാധിച്ചില്ല.എന്നാൽ ഉമ്മ ഒരു വിവരവും ചോർന്നു പോവാതെ ഈ പുതിയ ലിപിയിലുള്ള എഴുത്ത് വായിച്ചു തീർക്കുന്നത് മക്കൾ വിസ്മയത്തോടെയാണ് വീക്ഷിക്കാറ് .
ചെറിയ ഓടിട്ട വീടിന്റെ സ്ഥാനത്ത് മാളിക പൊങ്ങി.എസ്സ് എസ്സ് എ,ൽ സി ക്ക് പഠിക്കുന്ന മകന്റെയും യു പി ക്ലാസിൽ പഠിക്കുന്ന മകളുടെയും ഭാവി സുരക്ഷിതമായാൽ തനിക്ക് സമാധാനിക്കാം എന്നു അദ്ദേഹം കരുതി ആജാനുബാഹുവായ അദ്ദേഹത്തെ അപ്പോഴേക്കും പ്രമേഹം കിഴ്പ്പെടുത്തിയിരുന്നു.ലീവിന് നാട്ടിൽ വന്ന ഉപ്പയുടെ കോലിച്ച രൂപംകണ്ട മക്കൾ വിതുമ്പി.ഇനി തിരികെ പോകരുതേ എന്ന് ഭാര്യ കേണപേക്ഷിച്ചു .വെറുതെ വീട്ടിൽ ചടഞ്ഞുകൂടി ഇരിക്കാനുള്ള പ്രായമൊന്നുമായില്ല മത്രമല്ല അതിനു മാത്രമുള്ളസാമ്പത്തിക ഭദ്രതയുമില്ല.മൺചുമരുകളിൽ നിന്നും കൽചുവരുകളിലേക്കും ഓടിട്ട മേൽക്കൂരയിൽ നിന്നും കോൺക്രിറ്റ് മേൽക്കൂരയിലേക്കും മാറിയതു കണ്ട് അദ്ദേഹം ആനന്ദിച്ചു.എല്ലാം ഒരു കരക്കെത്തിച്ച് മകന്റേയും വിവാഹവും കഴിഞ്ഞിട്ടുംവേണം തനിക്ക് വിശ്രമജീവിതം നയിക്കാനും പിടികൂടിയ രോഗത്തിനെതിരെ കാര്യമായിപ്രതിരോധിക്കാനും.ലീവിന് വന്നിട്ട് ഒരു മാസമായിരിക്കും.ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഉണ്ണി മയക്കത്തിലാണ്.പെട്ടെന്ന് ശ്വാസം എടുക്കാൻ സാധിക്കാക്കാത്തൊരു അവസ്ഥ ശക്തമായ നെഞ്ചുവേദന. ഉടനെ ആസ്പത്രിയിൽ എത്തിച്ചു.മെഡിക്കൽ കോളെജിലെത്തിക്കണമെന്നായി ആശുപത്രി അധികൃതർ.പൊയ്പോകുന്ന ജീവൻ തിരികെ പിടിക്കാൻ മനുഷ്യന് സാധ്യമല്ലെന്ന തിരിച്ചറിവിൽ പാതിവഴിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
മരണം നടന്ന് ഏറെ നാളായിട്ടും ഗൾഫുകാരന്റെ കുടൂംബത്തെ സഹായിക്കാൻ ആരും തയ്യാറായില്ല.കുടുംബം അപ്പോഴും നിലയില്ലാകയത്തിൽ നിന്നും കരകയറിയില്ല.ഭാവിയിലേക്ക് ഉറ്റുനോക്കിയ ഉമ്മ കളിയും പാട്ടും തമാശയുമായി നടന്ന മകന് കരീമീശ വരച്ചു കൊടുത്ത് പാസ്പോർട്ടും വിസയും സംഘടിപ്പിച്ചു മറ്റൊരു പ്രവാസിയാക്കി.ഹോട്ടലിലാണ് അവന് ജോലി കിട്ടിയത്.അതുവരെ സ്വന്തം പാത്രം പോലും കഴുകി ശീലമാകാത്ത മകൻ എച്ചിൽ പാത്രങ്ങളുടെ മുന്നിലിരുന്നു് കരഞ്ഞു. ചുറ്റുപാടുകളും ചുമതലകളും ചെറുപ്രായത്തിലേ അവനു പക്വത നല്‍കി .ഇന്ന് അവൻ ആഢംബരമോഹങ്ങൾക്കായി ഒരു രൂപപോലുംചെലവാക്കരുതെന്ന ജീവിത തത്വം പഠിച്ചു……(തുടരും)

Wednesday, May 4, 2011

വിവാഹ കലാശം

 പവിത്രമായ ഒരു ബന്ധത്തിന്റെ നൂലിഴ കൊണ്ട് വ്യത്വസ്ത സാഹചര്യത്തിൽ ജനിച്ചു വളർന്ന രണ്ടു പേരെ ഒരേ മനസ്സോടെ ഇഴുകിചേർന്ന് ജിവിക്കാൻ പ്രാപ്തരാകേണ്ട ചടങ്ങാണല്ലോ  വിവാഹം .പരിശുദ്ധിയോടെ കാണേണ്ട കല്യാണവും അതിനോടനുബന്ധിച്ച നിശ്ചയം, മറ്റു സൽക്കാരചടങ്ങുകളും ഇന്ന് മദ്യ സൽക്കാരത്തിലും ധൂർത്തിലും എത്തിനിൽക്കുന്നു.
                   ധനികനായ ഒരാൾക്ക് തന്റെ സമ്പത്തിന്റെ ആഴം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഒരു അളവ് കോലായിരിക്കുന്നു വിവാഹം .സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പ്രഗൽഭരായ വ്യക്തികളെ ക്ഷണിച്ച് അവർക്ക് മാത്രമായി ഒരു ദിവസം സാധാരണക്കാർക്കും കുടുംബക്കാർക്കു മായി വേറെ ദിവസങ്ങൾ അങ്ങിനെ വളരെ ലളിതമായി നടത്തേണ്ട സൽക്കാര പരിപാടി മൂന്നും നാലും ദിവസങ്ങളിൽ ഉത്സവ പ്രതീതിയോടെ കൊണ്ടാടിക്കൊണ്ടിരിക്കുന്നു.ആ സമയത്തു് ഒരു പാവപ്പെട്ടവൻ “വിൽക്കപ്പെടുന്ന പെണ്ണിന്റെ കൂടെ കെടുക്കാൻ പറഞ്ഞുറപ്പിച്ച പൊന്നിനും, പണത്തിനും വേണ്ടി നെട്ടോട്ടമോടുകയോ,അതല്ലെങ്കിൽ പുതുതായി വീട്ടിൽ വരുന്ന മരുമകളെ സമ്പന്നർ കൊണ്ടുവരുന്ന ആർഭാടങ്ങൾക്ക് കിടപിടിക്കാൻ സാധിച്ചില്ലങ്കിലും അതിനോടടുത്ത് വരുന്ന മാമൂലുകൾ ചെയ്യാൻ ,സമൂഹത്തിനിടയിൽ മാന്യതാ സർട്ടിഫിക്കറ്റ് നേടാൻ പ്രയത്നിക്കുകയാവും. നാട്ടാചാരങ്ങളായി മാറിയ ഊരാക്കുടുക്കുകൾ വിവാഹ മാമാങ്കത്തിന് മാന്യത കൈവരുത്തുന്ന ഇന്നത്തെ അവസ്ഥ ഖേദകരം തന്നെ.
                                                പാശ്ചാത്യ ജിവിത ശൈലി ഇത്ര കണ്ട് ഇഷ്ടപ്പെടുന്നവരാണോ മലയാളികൾ .?ഇന്ന് നടക്കുന്ന സൽക്കാര ചടങ്ങുകൾ അതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൊഫെ മാതൃകയിലുള്ള ഭക്ഷണം ആഢംബര പ്രേമികൾക്ക് അഭിമാനമാണെങ്കിലും വൃദ്ധരായ നാട്ടു പ്രമാണിമാർക്ക് പാത്രം നീട്ടി ഇരന്നു് വാങ്ങുന്നതിൽ അൽ‌പ്പം ലജ്ജ ഉണ്ടാകാതിരിക്കില്ല.പക്ഷെ തങ്ങളും പരിഷ്കാരികളാണെന്ന് വരുത്തിത്തീർക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിലെ പുരുഷകേസരികളും വനിതാമണികളും അത്യന്തം പരിശ്രമിക്കുന്നതു കാണാം.ആ കാഴ്ച റോഡരികിലെ പെട്ടിക്കടകൾക്കു മുമ്പിലെ ഭക്ഷണരീതിയെ അനുസ്മരിപ്പിക്കുന്നില്ലേ?.
          മത്സ്യവും ,മാംസവും ,മറ്റ് വിഭവസമൃദ്ധമായ വിരുന്നൊരുക്കിയതിൽ ഗൃഹനാഥന്റെ രോമാഞ്ചം കാണേണ്ടതു തന്നെയാണ്.ഭക്ഷണ മര്യാദ പോലും നോക്കാതെ തങ്ങളിലാവും വിധം ഓരോരുത്തരും അകത്താക്കുന്നു.അതിലധികം ഭക്ഷണം ആർക്കും വേണ്ടാതെ വെറുതെയാക്കുന്നു.വിരുന്നിന്റെ അനുഭവ സാക്ഷ്യങ്ങൾ ജനമദ്ധ്യത്തിൽ ചർച്ച ചെയ്യുന്നതും താൻ സമൂഹത്തിനുമുമ്പിൽ ഒരു പടി കൂടി ഉയർന്നതിലുള്ള സന്തോഷത്തോടെ പിതാവ് നിർവൃതിയിലമരുന്നു.
  ഇതിനൊക്കെ പുറമെ യുവതലമുറ നാട്ടിലൊരു പന്തലൊരുങ്ങിയാൽ മദ്യസൽക്കാരവും ആടിത്തിമിർക്കലുമായി മറ്റൊരു വശത്ത്.പലകല്യാണങ്ങളും ഉത്സവത്തിന്റെ പ്രീതിയാണ്.വിവാഹിതരാകുന്ന വധൂവരന്മാരോ അവരുടെ മാതാപിതാക്കളോ ഇതിൽ പങ്കുകാരല്ലെങ്കിലും കളറുകളാൽ വർണാഭമായും പടക്കം പൊട്ടിച്ചും പന്തൽ പൂരപ്പറമ്പാക്കി മാറ്റുന്നു.നിരപരാധികളായ വീട്ടുകാർ സമൂഹത്തിനു മുമ്പിൽ അപവാദം കേൾക്കേണ്ടതായും വരുന്നു.
ഇന്നത്തെ മണവാളനും, മണവാട്ടിക്കും പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പ്രാപ്‌തരാകേണ്ടതോ, പഠിച്ചുവെക്കേണ്ട പാഠങ്ങളോ ആയിരിക്കില്ല മനസ്സിൽ ചിന്തിക്കാനുള്ളത്.ഫേഷ്യലും, ബ്ലീച്ചിംങ്ങും ,ഹെന്നയുമായി വിലമതിക്കാനാകാത്ത വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും വാങ്ങുന്നവരുണ്ട്.ഫോട്ടോഗ്രാഫർക്കു മുമ്പിലെ പെർഫോമൻസ് വരെ റിഹേഴ്സൽ ചെയ്തു നോക്കുന്നവരെ കണ്ടിട്ടുണ്ട്.അവർ ഫോട്ടോയിൽ തന്റെ ചിരി എങ്ങിനെ വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിക്കുന്നു.സന്തോഷവേളകളിൽ നാമറിയാതെ വിടരുന്ന പുഞ്ചിരിക്കുപോലും മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് നേടേണ്ട അവസ്ഥ.സൗന്ദര്യ കാര്യത്തിലും ഇനി എന്തെങ്കിലും ചെയ്തു തീർക്കാനുണ്ടോ എന്ന് വ്യാകുലതപ്പെടുന്ന അവർക്ക് വരാൻ പോകുന്ന ദാമ്പത്യബന്ധത്തിന്റെ മൂഹൂർത്തങ്ങൾ സ്വപ്നം കാണാനോ,തികച്ചും വ്യത്യസ്തമായി അന്തരീക്ഷത്തിൽ ജീവിച്ചപങ്കാളി വരുമ്പോൾ തങ്ങളുടെ ജീവിതരീതിയിൽ വരുന്ന മാറ്റത്തെ കുറിച്ചോ ചിന്തിക്കാൻ താപര്യപ്പെടുന്നില്ല.അതിന് അവർക്ക് സമയവുമില്ല.
                                                ആരും ഒരുക്കാത്ത വ്യത്യസ്ഥമായ കല്യാണ മൊരുക്കിയതിന്റെ സന്തോഷത്തിൽ വീട്ടുകാർ തളർന്നുറങ്ങുമ്പോൾ ഒരു പക്ഷെ തൊട്ടടുത്തവീട്ടിൽ പൊളിഞ്ഞു വീഴാറായ മൺചുവരുകൾക്കുള്ളിൽ പൊട്ടിയ ഓടിന്റെ വിടവിലൂടെ കാണുന്ന നിലാവുള്ള ആകാശക്കീറിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ വിവാഹ പ്രായം കഴിഞ്ഞ പെൺമക്കളുടെ ഭാവിയിലേക്ക് ഉറ്റുനോക്കി ഇറുകെ അടക്കുന്ന കണ്ണുകളിൽ നിരാശ കലർന്ന അവരുടെ മുഖം മാത്രം ദർശിക്കുന്ന മാതാപിതാക്കളുണ്ടാക്കാം. ദരിദ്രമായി ജനിച്ചതിലപ്പുറം വികാര വിചാരങ്ങളുള്ള പെണ്മക്കളെ കഴുകന്റെ കണ്ണുകളിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം ,വിവാഹ കമ്പോളത്തിൽ വില പറഞ്ഞുറപ്പിച്ച മരുമകനെ വാങ്ങാൻ കഴിയാത്തതിലുള്ള വിങ്ങലുകളും സദാ ചുറ്റിലും തിരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ എല്ലാം മറന്നുറങ്ങാൻ എങ്ങനെ പാവം മാതാപിതാക്കൾക്ക് സാധിക്കും.





Sunday, January 16, 2011

അവൾ ചിരിക്കുമ്പോൾ



ഹാസം എന്നാൽ ചിരി.ചിരിയെക്കുറിച്ചു് എന്ത് പറയാൻ അല്ലേ! എന്നാൽ പറയാൻ ഏറെയുണ്ട്.മീനച്ചൂടിൽ വെന്തുരുകുന്ന ഭൂമിക്കുമേൽ സുഖശയ്യയിൽ കാറ്റിനു വേണ്ടി വിയർപ്പിന്റെ ഉപ്പിൽ കുതിർന്ന ഒരു താരാട്ട്പോലും കേൾക്കാതെ താനെ ഉറങ്ങിയ മകളുടെ ചാരത്ത് ചുടുകാറ്റുമായി കറങ്ങുന്ന ഫാനിനെ നോക്കി ചിരിയെന്ന    മായാജാലത്തെക്കുറിച്ച് ചിന്തിക്കുന്നതെന്തിനാണെന്നറിയമോ?.
രത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു! ചുറ്റുപാടുകൾ ഉറക്കത്തിന്റെ അഗാധഗർത്തത്തിൽ പൂണ്ടനേരം. ഇടയ്ക്ക് കാതിൽ അലോസരമായി വണ്ടികളുടെ ഇരമ്പൽ മാത്രം.നിശ്ശബ്ദതയെ കൂട്ടുവിളിച്ച് അനുഭൂതിയുടെ തേരിലേറി ഞാൻ  എഴുത്തുകൊട്ടാരത്തിലേക്ക്
യാത്രയാവുന്നനേരം.ചില സമയങ്ങളിൽ കാതിൽ ഇമ്പമായും മറ്റുചിലപ്പോൾ ചീവിടായും മാറാറുള്ള സെൽഫോൺപോലും സ്വുച്ച് ഓഫ് ചെയ്തു കുമിഞ്ഞുവരുന്ന അക്ഷരമുത്തുകളെ മനോഹരമായ ഒരു മാലയായി കോർക്കാനുള്ള ശ്രമത്തിൽ ചിരിഎന്ന പ്രതിഭാസത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യാൻ കാര്യം ഇതാണ്. കണ്ണിന് കുളിർമയായി ഇന്ന് ഒരു ചിരി ദർശിക്കുക യുണ്ടായി.മുമ്പ് പലപ്പോഴും അത് എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെങ്കിലും ഇത്രയധികം മനസ്സിൽ പതിഞ്ഞിരുന്നില്ല. അതിരുവിട്ട ആജ്ഞയിൽ അമർഷം തോന്നിയെങ്കിലും പ്രതികരണത്തിനു കഴിയാത്ത തന്റെ അവസ്ഥയെപ്പറ്റി ആലോചിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും ഇന്ന് ഒരു സൽക്കാരത്തിൽ പങ്കെടുക്കേണ്ടി വന്നു. പൊതുവെ സംസാര പ്രിയയായിട്ടും ഒറ്റക്ക് ഒരിടത്ത് മാറിനിക്കുകയാണ് ചെയ്തത്. എന്തോ ആലോചിച്ചിരിക്കെ ഹ്യദയത്തിൽ തട്ടുംവിധമുള്ള ഒരു മന്ദഹാസത്തോടെയാണ് അവൾ കടന്നുവന്നത്. ഞങ്ങൾ പരസ്പരം കുശലം പറഞ്ഞു. സംസാരം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ആ ചുണ്ടുകൾ  വിടർന്നു.ഓരോ വാക്കും അവസാനിച്ചത് സമ്രദ്ധമായ    ചിരിയിലാണ്.കൌമാരക്കാരിയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി.രണ്ട് കുട്ടികളുടെ അമ്മയാണകക്ഷി.അത്രസുന്ദരിയെന്നുമായിരുന്നില്ല
അവൾ.ചിരിക്കുമ്പോൾ വലിയ പല്ലുകളും റോസ് നിറത്തിലുള്ള മോണയും കാണാം.എങ്ങനെയൊക്കെ ആയിരുന്നാലും ആ ചിരിയിൽ ഒരു പാട് സുഖങ്ങളുണ്ട്. അതു
കണ്ടിരിക്കാൻ തന്നെ എന്ത് രസം. ഇവളുടെ വീട്ടുകാർ ഭാഗ്യവാന്മാരും  ഭാഗ്യവതികളുമാണ്.ഈ മന്ദഹാസം എന്നും ദർശിക്കാമല്ലോ.ഭർത്താവിന് ഈ ചിരി
കണികണ്ടുണരാം.ആളുകൾക്കെങ്ങനെ ഇവളോട് ദേഷ്യപ്പെടാനാവും. കുഞ്ഞുങ്ങളോട് കപടഗൌരവം നടിക്കാൻ പോലും ഇവൾക്ക് അവർ കുസ്യതി കാണിക്കുമ്പോൾ സാധിക്കില്ല.ഇത്ര നിഷ്കളങ്കമായ ചിരി ഈകാലഘട്ടത്തിനിടയ്ക്ക് കണ്ടതായി   എനിക്കോർക്കാൻ കഴിയുന്നില്ല.സ്വാർത്ഥമോ അഹങ്കാരമോ ആ മുഖത്ത് കനച്ചു  കിടക്കുന്നില്ല. ഭർത്ത്യമതിയായിട്ടും അവളുടെ കൺ തടങ്ങളിൽ അടിമത്വത്തിന്റെ കരിവാളിപ്പ് കാണുന്നതേയില്ല.അവളുടെ ചട്ടികൾ പൊട്ടിയതായും കലങ്ങൾ

ചളുങ്ങിയതായും അമ്മികല്ലും ഉരലും തേഞ്ഞതായും കാണപ്പെടുന്നുണ്ടോ എന്തോ? ഒരു
പക്ഷേ, ഇവയോടൊക്കെയാവാം അവൾ അമർഷം പ്രകടിപ്പിക്കുന്നത്.ചിലപ്പോൾ അടിമത്വം സ്വന്തം കടമയായി കാണുന്നതുകൊണ്ട് അവളെ വിഷമിപ്പിക്കുന്നുണ്ടായിരിക്കില്ല.പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടായിരുന്നു. ആ മന്ദസ്മിതത്തിൽ.ചിരിക്കുമ്പോൾ മുത്തു പൊഴിയുക എന്നല്ലാം പറയുന്നത് സത്യമായതു പോലെ.അന്തരിച്ച പ്രശസ്ത എഴുത്തുകാരി കമല സുരയ്യ ചിരുതേയി അമ്മയെ തന്റെ കൂടെ കൂട്ടി വർഷങ്ങളോളം താമസിപ്പിച്ചത് അവരുടെ ചിരിയിൽ ആക്യഷ്ടയായിട്ടാണെന്ന് എവിടെ വായിച്ചതായി ഓർക്കുന്നു.വെറുമൊരു ചിരി ഒരാളുടെ മനസ്സിൽ ഇത്രയും സ്വാധീനം ചെലുത്തുമോ എന്ന് ഞാൻ സന്ദേഹിക്കാതിരുന്നില്ല.പക്ഷേ,ഇന്ന് എന്റെ ആശങ്കക്ക് പ്രസക്തി ഇല്ലന്ന് മനസ്സിലായി.ഈ ചിരി എനിക്കും സ്വന്തമാക്കാൻ സധിച്ചിരുന്നെങ്കിൽ എന്റെ കൈയിലുള്ള ധനം മുഴുവൻ നൽകാമായിരുന്നു.മറ്റൊന്നിനും വേണ്ടിയല്ല,ദിവസവും ആ ചിരി കാണാൻ . നീറുന്ന എന്റെ ഹ്യദയത്തിൽ തളിർജലം കുടഞ്ഞ് തണുപ്പിക്കാൻ ഈ  ചിരിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അവളുടെ ഭർത്താവിനെ കണ്ടമാത്രയിൽ ആ മോഹം എന്റെ ഉള്ളിൽ പൊലിഞ്ഞു.കാഴ്ചയിൽ അയാളൊരു മുരടൻ പനനീർപൂവ് പോലൊരു പെണ്ണിന് കരിവണ്ട്പോലെരു കാന്തൻ.അയാൾക്ക് ഈ ചിരിയുടെ സൌന്ദര്യം കാണാൻ പോലും സാധിക്കുന്നുണ്ടാകില്ല.ഗൌരവമുള്ളകാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ അയാൾ അവളോട് പറയുന്നുണ്ടാകാം, എന്തു പറഞ്ഞാലുണ്ടൊരു ഇളിഞ്ഞ് ചിരി!പക്ഷേ, അത് കേട്ടാലും അവൾ ചിരിക്കും. കാരണം അവൾക്ക് ചിരിക്കാതെ ഒരു നിമിഷം പോലും കഴിയാനാവില്ല.അയാൾ എനിക്കവളെ നൽകുമെന്ന് വിചാരിക്കാൻ ന്യായമൊന്നുമില്ല.അല്ലങ്കിലും ആരുകേട്ടാലും ഇതൊക്കെ എന്റെ ഭ്രാന്തൻ ചിന്തകളായേ കരുതൂ. ആരൊക്കെ അന്തൊക്കെ പറഞ്ഞാലും ആ ചിരികണ്ടുറങ്ങാനും ഉണരാനും ഞാൻ വല്ലാതെ കൊതിക്കുന്നു.
ആളും തരവും സന്ദർഭവും നോക്കിയുള്ള പലതരത്തിലുള്ള ചിരിയുണ്ടല്ലോ.കൌതുകള്ളതുകണ്ടാലും കുഞ്ഞുങ്ങൾ ചിരിക്കുന്നതുകാണാം.കുട്ടികളധികവും കിലുക്കാം പെട്ടികളായിരിക്കും.കൌമരത്തിലേക്ക് കാലെടുത്തുവച്ചാൽ നിയത്രണരേഖയ്ക്കപ്പുറം പോയ്ക്കുട ചിരിയുടെ ശബ്ദം എന്നു വിചാരിക്കുന്നവരുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക് യുവത്വത്തിൽ ചിരിക്ക് പലമുഖങ്ങളാണ്.സന്ദർഭവും സാഹചര്യവും ചിരിയെ വല്ലാതെ സ്വാധീനിച്ചേക്കാം. വാർദ്ധക്യത്തിന്റെ ഉയർന്നപടികൾ ഊന്നുവടിയുടെ സഹായത്താൽ പ്രയാസപ്പെട്ട് കയറിയാൽ പിന്നെ പലപ്പോഴും ചിരിക്കാൻ തന്നെ മറന്നെന്നുവരാം.എല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് വേണ്ടി മാത്രമായി നാം ചിരിക്കാറുണ്ട്. മനസ്സിലെ കാപട്യം പ്രകടമാകാതിരിക്കാൻ റെഡിമെയ്ഡ് ചിരി ഒട്ടിച്ചുവെക്കുന്നവരുമുണ്ട്.
ഒരു കാമുകന് തന്റെ പ്രാണസഖി ചിരിക്കുന്നത് പൂവിരിയുന്നതിന് തുല്യമായി തോന്നും.കാമുകൻ ഭർത്താവായി മറുമ്പോൾ ഭാര്യയുടെ ചിരി അട്ടഹാസമായി തോന്നാതിരുന്നാൽ അത് അയാളുടെ ഭാഗ്യം.ഒരു അമ്മ കുഞ്ഞിന്റെ ചിരി നിർവ്യതി നൽകും.അവരവരുടെ സൌകര്യത്തിനനുസരിച്ച് ന്യായങ്ങൾ അന്യായങ്ങളായും അന്യായങ്ങൾ ന്യായങ്ങളായും.അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോൾ നമ്മിൽ സ്വതസിദ്ധമായ ചിരി വിടരില്ല.ബന്ധനം നാവിനെ തടയും. ആ ചിരിയിലൂടെ നമ്മുക്ക്  എതിർപ്പുകൾ പ്രകടിപ്പിക്കാൻ കഴിയും.
ഒരിക്കൽക്കൂടി നമ്മുക്ക് അവളിലേക്ക് വരാം.അവൾ എന്റെ ആരുമല്ലാതിരുന്നിട്ടും അവളുടെ മന്ദഹാസം മനസ്സിലെ കാർമേഘങ്ങളലിയിച്ചു കളഞ്ഞു.. ഒരു മിച്ച് ഭക്ഷണം കഴിക്കാനിരുന്നതായിരുന്നു ഞങ്ങൾ അവൾ കഴിച്ചുതീരാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാൻ വീണ്ടും അവളുടെ പാത്രത്തിൽ വിളമ്പി. ചിരിച്ചുകൊണ്ട്  വേണ്ട എന്ന് പറഞ്ഞ അവളോട് ഞാൻ പറഞ്ഞു. എന്റെ മനസ്സിന് നിന്റെ ചിരിയേകിയ കുളിർമ്മയ്ക്ക് നന്ദി സൂചകമായിട്ടാണ് ഇത് .നീഎനിക്ക് വേണ്ടി ഇത് കഴിക്കണം.അപ്പോഴും അവൾ എന്നെ നോക്കി ചിരിച്ചു.ഭക്ഷണശേഷം നിറഞ്ഞ മനസ്സോടെ ഞങ്ങൾ പിരിഞ്ഞു.
ഒരു ചിരി ,വലിയ അദ്ധ്വാനമൊന്നും വേണ്ട. അത്  ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല നമ്മുടെയും മറ്റുള്ളവരുടെയും മനസ്സിന് ആഹ്ലാദം നൽകുകയും ചെയ്യും. ഉള്ളിലെ സംഘർഷം കുറക്കാനും അത് വഴിവെക്കും. എന്താ നമുക്ക് മനസ്സ് തുറന്നൊന്നു ചിരിച്ചു കൂടെ…..







































Monday, November 29, 2010

ആഘോഷങ്ങളിലെ ആർഭാടങ്ങൾ

ഈ കഴിഞ്ഞ റമളാൻ മാസത്തിലും പെരുന്നാൾ ദിനത്തിലും നാട്ടിൽ നടന്ന ഒരു സംഭവം അനുസ്മരിച്ചെഴുതുന്നു.
വ്രതശുദ്ധിയുടെ പകലുകളും പ്രാർതഥനാ രാവുകളുമായി റമളാൻ കടന്നുവന്നു.പള്ളികളിൽ നമസ്ക്കാരത്തിന് സാധാരണയിൽ കവിഞ്ഞ ജനം. ജനങ്ങൾക്ക് ബോധവൽകരണം നടത്താൻ എമ്പാടും ക്ലാസുകൾ നോമ്പു തുറ പർട്ടികളിൽ വിഭവങ്ങളുടെ പെരുമഴ. ക്ലബിന്റെ ആഭിമുഖത്തിൽ റിലിഫ് അരിവിതരണം. സമൂഹ നോമ്പുതുറ.മുസ്ലീംങ്ങളും,അമുസ്ലിംങ്ങളും മതവൈര്യമില്ലാതെ അടുത്തടുത്തിരുന്നു നോമ്പ് തുറന്നു. കാര്യങ്ങൾ ചുറുചുറുക്കോടെ നടക്കുന്നു. യുവാക്കൾ ഓടിനടന്നു പ്രവർത്തനങ്ങൾക്ക് നേത്യുത്വം വഹിച്ചു. പ്രത്യേകിച്ച്‍ഒന്നും ചെയ്യാനായില്ലങ്കിലും നാടിനെ ഓർത്ത് അഭിമാനിച്ചു.പെരുന്നാൾ അടുത്തതോടെ അരിയും നെയ്യും മസാല കൂട്ടുകളും വേറെ വിതരണം. പുതു തലമുറ മാത്ര് കയാകേണ്ട പ്രവർത്തനങ്ങൾ.
ഇരുപത്തിയേഴാം രാവ് കഴിഞ്ഞു.ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കേണ്ട സമയം ഇരുപത്തിയേഴാം രാവോടെ കഴിഞ്ഞന്നു് സ്വയം കണക്കുക്കൂട്ടി.(അവസാനത്തെപത്തിൽ ഒറ്റപ്പെട്ട രാവിൽ എല്ലാം ഈ പുണ്യ രാവിനെ പ്രതീക്ഷിരിക്കണമെന്ന് ക്ലാസുകളിലെ ഉസ്താദുമാർ പ്രസംഗിച്ച് തൊണ്ടയിലെ വെള്ളം വറ്റിയയതു മിച്ചം) അതോടെ ഓരോരുത്തരുടെ സിരകളിൽ നിന്നും ഭക്തി ചോർന്നു പോകാൻ തുടങ്ങി.

ഇനി ആകെ ഒരേ ഒരു ചിന്ത മാത്രം പെരുന്നാൾ പൊടിപൊടിക്കണം. ഒരു കുറവും പാടില്ല.അങ്ങാടിയുടെ മാറ്റ് ക്കൂട്ടാൻ തോരണങ്ങളും ലൈറ്റുകളും സജ്ജമായി. ഇതിനൊക്കെ പുറമേ മറ്റൊരു വാർത്ത കൂടി പെരുന്നാളിന് ഉത്സവ പ്രതീതി നൽകാൻ ബഹുമുഖ പ്രതിഭകൾ തമഴ്നാട്ടിലേക്ക് വണ്ടി കയറി.പതിനായിരങ്ങൾ മുടക്കി നാടിനെ കിടിലം കൊള്ളിക്കാനും ആയിരങ്ങൾ ചിലവഴിച്ച് വീടിനെ കോരിതരിപ്പിക്കാനും പടക്കശാല പൂർണമായി വിലക്കെടുത്ത് നാട്ടിലേക്ക് തിരിച്ചു.
ഇരുപത്തിയൊൻപതു നോമ്പിന്റെ പുണ്യം പൂത്തുലഞ്ഞ് നിക്കവേ ശവ്വാൽ മാസപിറവി കണ്ടെന്നു ഖാളി ഉറപ്പിച്ച വിവരം പള്ളിയിൽ നിന്നും പ്രഖ്യാപിച്ചു.കുസ്യുതികളായ ചെറിയ മക്കൾ പള്ളിയിലെത്തി.ഉച്ചത്തിലുള്ള തക്ബീർ ധ്വനികൾ കേട്ട് അന്തരീക്ഷം പുളകിതമായി. കുഞ്ഞുമക്കൾടെ നാവ് കൊണ്ട് ഉരുവിടുന്ന അള്ളഹു അക്ബറിനിടക്ക് അതാ കഠോര ശബ്ദത്തോടെ പടക്കം പൊട്ടുന്നു.
റോഡിന്റെ ഒരു വശത്ത് പള്ളിയിൽ നിന്നും കേൾക്കുന്ന തക്ബീർ ധ്വനികൾക്കുമീതെ മറുവശത്ത് വർണശമ്പളമായ കാഴ്ചയും ശബ്ദവും .ഇവരുടെ ആർമാദിക്കൽ കഴിഞ്ഞിട്ടാവാം എന്നു കരുതിയാകണം പള്ളി നിശബ്ദമായി.നോമ്പിന് സജീവപ്രവർത്തനത്തനങ്ങളിലേർപ്പെട്ട യുവാക്കൾ തന്നെ പടക്കങ്ങ്ങ്ങൾ തിരി കൊളുത്താനും മുൻ പന്തിയിലുണ്ടായിരുന്നു.
തീർന്നില്ല പെരുന്നാൾ രാത്രി ഇതിന്റെ പത്തിരട്ടി പൊട്ടി.N H 17യിൽ വാഹനങ്ങൾക്ക് പോകാൻ കഴിയാതേ കാഴ്ചക്കാരാകേണ്ടി വന്നു.അന്തരീക്ഷം പുകയുകയും വാസനയും മൂലം മലിനമായി. തറാവീഹ് നമസ്കാരത്തിന് മുടങ്ങാതെ പോകുന്ന കാരണവന്മാർ വരെ വളരെ ആസ്വദിച്ചു നിന്നു കണ്ടു.ഏകദേശം 40,000രൂപ യോളം തിരി കൊളുത്തി മേലോട്ടുയർന്നു പൂത്തുലഞ്ഞു.എലാം കഴിഞ്ഞു ഭാരവഹികൾ വലിയ കാര്യമെന്തോ നിർവ്വഹിച്ച ധന്യതയോടെ സ്വന്തം വീടുകളിൽ പോഴി സുഖ നിദ്രയിലാണ്ടു. നമ്മുടെ ആഘേഷങ്ങൾ ഇങ്ങനെ ആർഭാടമാക്കേണ്ടതുണ്ടോ? ഇസ്ലാം മതത്തിന്റെ മഹത്തായ വീക്ഷണവും നബി ചര്യയും ഇതിനെതിരല്ലേ?ഇതൊക്കെ അഭിമാനിക്കാനുള്ള വകയാണെന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്.
ഒരു മനുഷ്യന്റെ മൌലികാവകശമയ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലും ലഭിക്കാതെ അരയും തലയും മുറുക്കികഴിയുന്നവർ നമ്മുടെ കൺ മുന്നിൽ വളരേ പേരുണ്ട്. തന്റെ വിഷപ്പിന്റെ വിളി സഹിക്ക വയ്യാതെ ഭിക്ഷതേടുന്നവർ ഒരു വിഭാഗമുണ്ട്. എന്നാൽ അതിലോറെ പേർ അഭിമാനം നഷ്ടമാകുമേ എന്ന് ഭയന്ന് എല്ലാം ദൈവത്തിൽ ഭാരമർപ്പിച്ച് കഴിയുന്നവർ.ഇവരെയെല്ലാം കണ്ടില്ലന്ന് നടിച്ച് അടിച്ചു പൊളിച്ച് ദിനങ്ങൾ കഴിക്കാന്‍ മതം ആഹ്വാനം ചെയ്തിട്ടുണ്ടോ?.
നാടിന്റെ നാലുദിക്കിലുള്ള കടകളിൽ കയറി ഇറങ്ങിയിട്ടും തനിക്കിഷ്ടപ്പെട്ട വസ്ത്രം കിട്ടിയില്ല എന്ന് ഈയിടെ ഒരു സുഹ്രുത്ത് പറഞ്ഞു. പ്രശസ്തമായ ഈ കടകളിലോന്നും പോയിട്ട് തനിക്ക് യോജിച്ച വസ്ത്രം കിട്ടിയില്ല എന്ന അവരുടെ പൊങ്ങച്ചത്തോടെയുള്ള സംസാരം ആഴത്തിൽ ചിന്തിപ്പിച്ചു.മാന്യമായ വസ്ത്രധാരണ രീതിയിലപ്പുറം ഫാഷൻ ഭ്രമം ഒരു മനുഷ്യനെ ഇത്തരത്തിൽ ഉരുചുറ്റാൻ പ്രേരിപ്പിക്കുന്നുണ്ടങ്കിൽ അതു വലിയവിപത്ത് തന്നേയാണ്.
നമ്മൾ വളരെമാറി പോകുകയാണ് . സ്വന്തം സത്തയിൽ നിന്നും വളരെ ദൂരം സഞ്ചരിക്കുന്നു. എന്തെക്കെയോ വെട്ടിപ്പിടിക്കാൻ ആർത്തി പൂണ്ട് നടക്കുന്നു. ജീവിതം ശൈലിയിലും ദിനാചര്യകളിലും,ആഘോഷങ്ങളിലും ആഡംബരം അഭിമാനത്തിന്റെ ഭാഗമാക്കുന്നു.മാമൂലുകൾ ചെയ്യുന്നതിൽ തങ്ങളും മറ്റുള്ളവർക്കൊപ്പമെത്താൻ സാധാരണക്കാർ നെട്ടോട്ടമോടുന്നു.ആഴത്തിൽ ചിന്തിച്ചാൽ ഇതല്ലാം പുറം മോടികളല്ലെ. ലാളിത്വപൂർണമാഴ ജീവിതമാണ് മഹാൻ മരെല്ലാം നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നത്.എന്നിട്ടും അതല്ലാം കണ്ടില്ലന്ന് നടിച്ച് നാം ചിലവഴിക്കുന്ന പണത്തിന് അതിരില്ലാതെയാകുന്നു. നാം ഓരോരുത്തരും ദിനേനെ ചിലവഴിക്കുന്ന കാശ് നമ്മുക്ക് അത്യാവശ്യ കാര്യങ്ങൾക്കുള്ളതാണോ എന്ന് ചിന്തിക്കുക. രണ്ടു വട്ടം ചിന്തിച്ചേ പണചിലവുള്ള കര്യങ്ങൾക്ക് മുന്നിട്ടിറങ്ങാവൂ. നമ്മുടെ ലാളിത്യ ബോധവും പരസ്പര സഹകരണവും കണ്ട് മക്കൾ വളരട്ടെ മികച്ച പുതുതലമുറയെ വാർത്തെടുക്കാൻ അതേ മാര്‍ഗമുള്ളൂ..
ഇതിന്റെ(പടക്കം പൊട്ടിക്കലിന്റെ) ദൂഷ്യം ഫലം കൊണ്ട് നിഷ്കളങ്കയായ യുവതിയുടെ ജീവിതം തകർന്ന കഥ കൂടി ഇതിനോട് ചേർത്ത് വായിക്കാം. പാവപ്പെട്ട വ്യുദ്ധനായ ഹോട്ടൽ തൊഴിലാളിയുടെ മകളുടെ വിവാഹം പള്ളി കമ്മറ്റിയും നാട്ടുകാരും മുൻ കയ്യെടുത്ത് തീരുമനിച്ചത്. സാമ്പത്തികമയും ശാരീരികമായും എലാവരുടെയും പിന്തുണയോടെ മംഗളമായി കാര്യങ്ങൾ നടന്നോണ്ടിരിക്കെ വരന്റെ ആൾക്കാരത്തി. തപ്പ് കെട്ടും ആർപ്പു വിളികളുമായിട്ടാണവർ വന്നത് .അവർ സ്ഥലത്തെത്തിയെന്ന വിവരം അറിയിക്കാനെന്നവണ്ണം പടക്കത്തിന്റെ പൊട്ടലും ചീറ്റലും .പള്ളി കമ്മറ്റിക്കാർ എതിത്തു.നിക്കാഹ് നടക്കണമെങ്കിൽ പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞു. അമർഷം ഉള്ളിലടക്കി അടങ്ങി.നിക്കാഹ് കഴിഞ്ഞ് പെണ്ണ് വീട്ടിൽ നിന്നിറങ്ങുവോളം ശബ്ദ മഴ തന്നെയായിരുന്നു.പെണ്ണിനെ കോണ്ടു പോകാൻ വന്ന സ്ത്രീകളടക്കം അവിടെ വന്ന വരന്റെ ആൾക്കാർ സംഭവ വികാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് പുതിയാപ്ലയുടെ ഉമ്മയുടെ കാതിലോതി. മക്കൾക്ക് നല്ലത് ഉപദേശിക്കേണ്ട ആ മാതവ് മകനെ വിളിച്ചു പറഞ്ഞത് എന്താണന്നറിയുമോ?.

വരന്റെ ആൾക്കാരെ അപമാനിച്ചു വിട്ട ആ കുടുംബത്തിൽ നിന്ന് നമ്മുക്ക് ബന്ധംവേണ്ട.തെറ്റൊന്നും ചെയ്തില്ലല്ലോ. കുട്ടികകൾ തമാശക്ക് പടക്കം പൊട്ടിച്ചു സന്തോഷിച്ചെന്ന് വെച്ച് ഇത്രക്ക് അഹങ്കാരമോ. അവരുടെ പെണ്ണിനെ നമ്മൾ കൊണ്ടു വരുന്നെങ്കിലും ഓർക്കണ്ടേ. ഇരന്നും പിരിവെടുത്തും കിട്ടിയ സ്ത്രീധന കാശ് തിരികെ കൊടുത്ത് അടുത്ത ദിവസം തന്നെ പെണ്ണിനെ വീട്ടിൽ കൊണ്ടു വന്നാക്കി. അവർ രണ്ടും കയ്യും നീട്ടി വങ്ങിയ പണം തിരികെ ഏൽ‌പ്പിക്കുമ്പോൾ തന്റെ മകളുടെ ഭാവിയോർത്ത് ആ വ്യുദ്ധ പിതാവിന്റെ നെഞ്ചകം പിടഞ്ഞിരിക്കും.പെണ്ണ് കെട്ടുക എന്നു പറഞ്ഞാൽ തങ്ങളുടെ താളത്തിനൊത്തു തുള്ളാൻ ഒരു സ്ത്രീയേയും അവരുടെ കുടുംബത്തേയും കിട്ടുക എന്നതാണ് ചിലരുടെ ധാരണ.ദൈവം എല്ലാം കാണുന്നവനാണെന്ന് മാനവർ പലപ്പോഴും വിസ്മരിച്ച് പോകുന്നു...